അവര്‍ക്ക് രാജ്യത്തെ നിയമത്തെ ഒരു വിലയുമില്ല! 550 കോടി അടക്കാമെന്ന വാഗ്ദാനം പാലിച്ചിട്ടുമില്ല; അനില്‍ അംബാനി നാടുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം കമ്പനി സുപ്രീം കോടതിയില്‍

റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി നാടുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണിന്റെ ഹര്‍ജി. നിയമനടപടി ക്രമങ്ങളില്‍ വീഴ്ചവരുത്തിയതിന് 550 കോടി രൂപ അടക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എറിക്സണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

അനില്‍ അംബാനിക്കു പുറമേ രണ്ട് മുതിര്‍ന്ന എക്സിക്യുട്ടീവുകള്‍ക്കെതിരെയും എറിക്‌സണ്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 45,000 കോടി നഷ്ടത്തില്‍ മുന്നോട്ടുപോകുന്ന അനില്‍ അംബാനി ഗ്രൂപ്പുമായി ചെയ്ത ബിസിനസിനു പകരായി എറിക്സണ് തുക ലഭിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

നേരത്തെ 1600 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു എറിക്സണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഫലമായി ഇത് 550 കോടി രൂപയായി കുറയ്ക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 30നു മുമ്പ് തുക നല്‍കാമെന്നായിരുന്നു അംബാനി ഗ്രൂപ്പ് മധ്യസ്ഥതയില്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ ആ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടും കോടതിയെ സമീപിക്കുന്നതെന്നുമാണ് എറിക്സണ്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

‘അവര്‍ക്ക് രാജ്യത്തെ നിയമത്തെ ഒരു വിലയുമില്ല. അവര്‍ നിയമ നടപടികളെ ലംഘിക്കുകയാണ്.’ എറിക്‌സണ്‍ പറയുന്നു.

അനില്‍ അംബാനി നാടുവിടുന്നത് തടഞ്ഞുകൊണ്ട് കമ്പനിയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കോടതിയുടെ അനുമതിയില്ലാതെ ഈ വ്യക്തികള്‍ രാജ്യം വിട്ടു പോകുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts