ഈ ഫോട്ടോ എടുക്കുമ്പോള്‍ മമ്മൂക്കയെ കല്യാണം വിളിക്കാന്‍ പ്രകാശനും കുട്ടുവും ടീമും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു; അനീഷ് പറയുന്നതിങ്ങനെ…

പഴയ തലമുറയിലെ നിരവധി നടന്മാര്‍ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയതെങ്കില്‍ ഇന്ന് ഒരു നാടകം പോലും കാണാത്ത നടന്മാര്‍ വരെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുന്നു.

എന്നാല്‍ ഈ തലമുറയില്‍ നാടകത്തിലൂടെ സിനിമയിലെത്തിയ അപൂര്‍വം അഭിനേതാക്കളിലൊരാളാണ് അനീഷ് ജി മേനോന്‍. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ പരിപാടിയിലൂടെയാണ് അനീഷ് ശ്രദ്ധേയനാകുന്നത്.

ആ പരിപാടിക്കു ശേഷമാണ് താരത്തെ തേടി മികച്ച അവസരങ്ങള്‍ എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ ബെസ്റ്റ് ആക്ടറിലും താരത്തിന് റോളുണ്ടായിരുന്നു.

ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള അനീഷിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ ഫോട്ടോ എടുക്കുമ്പോള്‍ നിവിന്‍ പോളി മമ്മുക്കയെ തന്റെ വിവാഹം വിളിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നെന്നും അനീഷ് പറയുന്നു.

അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ഫോട്ടോക്ക് പിന്നിലെ കഥ

കെപിഎസി നാടക തറവാട്ടിലെ നടനും, കുട്ടികളുടെ നാടക വേദിയിലെ സ്ഥിരം സംവിധായകനുമായ എനിക്ക് സിനിമാ മോഹം കലശലായ സമയം. അവസരം തേടി അലയുന്നതിന്റെ ഇടയില്‍ ‘ഡോക്ടര്‍ പേഷ്യന്റ് എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നില്‍ക്കാന്‍ സംവിധായകന്‍ വിശ്വേട്ടന്‍ അവസരം തന്നു.

ആ സിനിമയ്ക്ക് ശേഷം ജൂനിയര്‍ ആര്‍ട്ടിസ്സ്റ്റായി തുടരാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ട് അവസരം ചോദിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ സിനിമയില്‍

നല്ലൊരു വേഷം കിട്ടുന്നത് അപൂര്‍വ രാഗത്തിലും ബെസ്റ്റ് ആക്ടര്‍ സിനിമയിലുമാണ്. മമ്മൂട്ടി ദ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ഷോ ദുബായിലെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ ശേഷം

നാട്ടിലെത്തിയ ഞാന്‍.

മാസങ്ങള്‍ പിന്നിട്ടിട്ടുംതുടരുന്ന തള്ളുകഥകളില്‍ വിരാജിച്ച്, ദുബായ് കാണാത്ത നാട്ടിലെ ചെക്കന്മാരോട് ആദ്യമായി വിമാനത്തില്‍ കയറിയത് തൊട്ട്, ദുബായില്‍ കണ്ടതും കേട്ടതും, ആദ്യമായി സ്റ്റാര്‍ ഹോട്ടെലില്‍ താമസിച്ചതും, വമ്പിച്ച ജനക്കൂട്ടത്തിന്റെ മുന്നില്‍ നടത്തിയ പ്രകടനവും, നമ്മള് സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കുറെയേറെ താരങ്ങളെ നേരിട്ട് കണ്ട് കൈ കൊടുത്ത് സംസാരിച്ചതും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമായ എല്ലാ താരത്തിലുമുള്ള ‘അതി ഭീകര വിടല്‍സ്’ വിട്ടു കൊണ്ടിരിക്കുന്ന ആ സമയത്തതാണ് ‘ബെസ്റ്റ് ആക്ടര്‍’ സിനിമയില്‍ നിന്നും മമ്മൂക്ക പറഞ്ഞിട്ട് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ചേട്ടന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സേട്ടനോട് എന്നെ വിളിക്കാന്‍ പറയുന്നതും, അദ്ദേഹത്തിന്റ കോള്‍ വരുന്നതും..

‘എത്രയും പെട്ടെന്ന് എറണാകുളത്ത് എത്തണം..’

‘…നയാ പൈസയില്ലാ…’

പാട്ടും പാടി നടന്നിരുന്ന കാലം. എവിടുന്നൊക്കയോ പൈസയും സംഘടിപ്പിച്ച് എന്റെ ലിബറോ ബൈക്കും എടുത്ത് വളാഞ്ചേരി ടു എറണാംകുളം ഒറ്റ വിടലാണ്.. (ആ വിടലല്ല )

നാട്ടിലെ പമ്പില്‍ നിന്നും 700 രൂപക്ക് പെട്രോള്‍ അടിക്കുമ്പോള്‍ പമ്പിലെ സുരേട്ടന് അത്ഭുതം..!

‘ലോങ്ങ് ട്രിപ്പാണല്ലോടാ…’ എന്ന ആക്കലിന്റെ ഒച്ചക്ക് മറുപടിയായി ‘..ഹിമാലയം കീഴടക്കാന്‍ പോവാണ് ചേട്ടോയ്..’ എന്ന് പറയുമ്പോള്‍ അന്ന് ഓര്‍ത്തിരുന്നില്ല, സ്വപ്നങ്ങളില്‍ മാത്രം കീഴടങ്ങിയിരുന്ന ഹിമാലയമല്ല മുന്നിലുള്ളതെന്ന്!

കീഴടക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത ഒരു പര്‍വതിലേക്കാണ് എത്തിച്ചേരുന്നതെന്ന് അന്ന് അറഞ്ഞിരുന്നില്ല എന്നതാണ് സത്യം.

700ന്റെ എണ്ണ അടിച്ചോണ്ടിരിക്കുമ്പോള്‍ എന്റെ ലിബറോ ആത്മാര്‍ത്ഥമായി ചിരിച്ച് കാണും..ആദ്യമായിട്ടാണ് ആ പഹയന്റെ പള്ളയിലേക്ക് 100 രൂപയില്‍ കൂടുതല്‍ പെട്രോള്‍ ചെല്ലുന്നത്..അങ്ങനെ ഞാനും എന്റെ സുഹൃത്ത് അലിയും കൂടെ

പെരുമഴയില്‍ നനഞ്ഞു കുളിച്ച് ലൊക്കേഷനില്‍ എത്തി. നെടുമുടി വേണുച്ചേട്ടന്‍, സലീമേട്ടന്‍, ലാല്‍ സാര്‍, വിനായകന്‍ ചേട്ടന്‍.. പിന്നെ എന്നെ പോലെ അഭിനയിക്കാന്‍ വന്ന കുറെ മുഖങ്ങളും.. എല്ലാവരെയും പരിചയപ്പെട്ട് മേക്കപ്പ് ഇട്ട് ഇരിക്കുമ്പോഴാണ് പുറത്ത് ശക്തമായ ഒരു ആരവം കേട്ടത്..

‘മമ്മൂക്കാ..’ എന്ന ആവേശാ-രവ ശബ്ദം ലക്ഷ്യമാക്കി ഞാന്‍ വേഗത്തില്‍ നടന്നു..എന്റെ മുന്നില്‍ വരാന്തയുടെ അറ്റത്ത് അതാ..ആള്‍ക്കൂട്ടത്തിന്റെ മുന്നിലായി നീല ജീന്‍സും കറുത്ത ഷര്‍ട്ടും കൂളിങ് ഗ്ലാസ്സും വെച്ച് തലയെടുപ്പോടെ നടന്ന് വരുന്നു, ഇന്ത്യന്‍ സിനിമയുടെ അഭിമാനം..ഒരു ക്ലാസ് റൂമിന്റെ സൈഡിലേക്ക് മാറിയ ശേഷം നോക്കി നിന്നു..(നോക്കി നിന്ന് പോകും )

കുറച്ച് കഴിഞ്ഞ് കോസ്റ്റ്യൂം ഇട്ട് ‘ബോംബെ’ ആയി മുന്നിലെത്തി..അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു.. ‘ഇല്ലാ… ഇല്ലാ…’ എന്ന എന്റെ ഡയലോഗ് ഞാന്‍ പറഞ്ഞ അതെ ടോണില്‍ വീണ്ടും എന്നെകൊണ്ട് പറയിച്ച് ചിരിച്ചു..ആ ചിരിക്കിടയില്‍ കിട്ടിയ അവസരത്തില്‍ ഞാന്‍ പേടിയോടെ ചോദിച്ചു..’ഒരു ഫോട്ടോ എടുത്തോട്ടെ..?’

അങ്ങനെ ആദ്യമായി മമ്മൂക്കയെ അടുത്ത് കണ്ട്, തൊട്ട് നിന്ന് എടുത്ത ഫോട്ടോ ആണ് ഇത്.. ഈ ഫോട്ടോ എടുക്കുമ്പോള്‍ മമ്മൂക്കയെ കല്യാണം വിളിക്കാന്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ പ്രകാശനും (നിവിന്‍ പോളി) കുട്ടുവും (അജു) ടീമും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു രസം.

Related posts

Leave a Comment