അവസാനമായി രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി! പാമ്പിന്റെ കടിയേറ്റ് അനീഷ്മ മരിക്കാനിടയാക്കിയ സാഹചര്യം യഥാര്‍ഥത്തില്‍ എന്താണ് ? ഡോ ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ജനാലവഴി കയറിയ പാമ്പിന്റെ കടിയേറ്റ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനേഴുകാരി മരിച്ച വാര്‍ത്ത വളരെ ഞെട്ടലോടെയാവും നമ്മളില്‍ ഓരോരുത്തരും വായിച്ചിട്ടുണ്ടാവുക. വ്‌ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍- മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ അനീഷ്മയാണ് മരിച്ചത്.

സെപ്റ്റംബര്‍ ഒന്നിനു രാത്രി 10.30 നാണ് അനീഷ്മയെ പാമ്പ് കടിക്കുന്നത്. പാമ്പ് കടിയേറ്റയുടന്‍ തന്നെ കുട്ടിയുടെ വീട്ടുകാര്‍ അവളെ അടുത്തുള്ള വിഷവൈദ്യന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് എന്തൊക്കെയോ പച്ചമരുന്നു നല്‍കി വൈദ്യന്‍ കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു.

രാത്രി 12.30ഓടെ അബോധാവസ്ഥയിലാ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നു. പെട്ടെന്നു തന്നെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അനിഷ്മയെ കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിച്ചു.

ഇവിടെ നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാത്രി 10.30നു പാമ്പ് കടിയേറ്റ അനിഷ്മ മരിക്കുന്നത് പുലര്‍ച്ചെ 1.25 ഓടെയാണ്. പാമ്പുകടിയേറ്റപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ തൊണ്ണൂറു ശതമാനവും അവളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേനെ.

അനിഷ്മ മരിക്കാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും യഥാര്‍ഥത്തില്‍ എന്താണ് ചെയ്യേണ്ടിയിരുന്നത് എന്നതിനേക്കുറിച്ചും ഡോ ഷിനു ശ്യാമളന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവന്‍ രക്ഷിക്കുവാന്‍ ‘സമയവും’ മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണെന്നും ഡോ ഷിനു തന്റെ പോസ്റ്റില്‍ കുറിച്ചു.

ട്രോമാ കെയറില്‍ അപകടം പറ്റിയ ഏതൊരാള്‍ക്കും അദ്യമണിക്കൂറുകളില്‍ നല്‍കുന്ന ചികിത്സ വിലപ്പെട്ടതാണ്. ഗോള്‍ഡന്‍ ഹവര്‍ എന്നാണ് അതിന് പറയുക. സ്വര്‍ണ്ണം പോലെ തന്നെ വിലപ്പെട്ട ആദ്യ മണിക്കൂറുകള്‍. ആ സമയത്തു നല്‍കുന്ന ചികിത്സയാണ് ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഏറ്റവും വിലപ്പെട്ടതെന്നും ഡോക്ടര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

അവസാനമായി ഒരാളെ രക്ഷിക്കുവാന്‍ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവന്‍ രക്ഷിക്കുവാന്‍ ‘സമയവും’ മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണ്.

ഈ കുട്ടി മരിച്ചത് എങ്ങനെ? ആദ്യം പച്ചമരുന്നു നല്‍കി നോക്കി. അങ്ങനെ വിലപ്പെട്ട മൂന്ന് മണിക്കൂര്‍ നഷ്ടപ്പെട്ടത് തന്നെയാണ് ഈ കുട്ടിയുടെ മരണത്തിന് കാരണം. ആദ്യമേ ആശുപത്രിയില്‍ കൊണ്ടു പോയി ആന്റി വെനം കൊടുത്തിരുന്നുവെങ്കില്‍ ഈ കുട്ടി രക്ഷപ്പെടുമായിരുന്നു.

ട്രോമാ കെയറില്‍ അപകടം പറ്റിയ ഏതൊരാള്‍ക്കും ആദ്യ മണിക്കൂറുകളില്‍ നല്‍കുന്ന ചികിത്സ വിലപ്പെട്ടതാണ്. ഗോള്‍ഡന്‍ ഹവര്‍ എന്നാണ് അതിന് പറയുക. സ്വര്‍ണ്ണം പോലെ തന്നെ വിലപ്പെട്ട ആദ്യ മണിക്കൂറുകള്‍. ആ സമയത്തു നല്‍കുന്ന ചികിത്സയാണ് ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഏറ്റവും വിലപ്പെട്ടത്.

ഇത് വായിക്കുന്ന എല്ലാവരും ഇതോര്‍ക്കുക.ഇത് മനസ്സില്‍ കുറിച്ചിടുക. വിലപ്പെട്ട സമയം കളഞ്ഞാല്‍ ആര്‍ക്കും ഒരുപക്ഷേ രക്ഷിക്കുവാനാകില്ല. സമയം വൈകി രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ എത്തിച്ചിട്ട് എന്തു മരുന്ന് കൊടുത്താലും ഒരു പക്ഷേ പ്രയോജനമില്ല. കാരണം സമയത്തു ചികിത്സ നല്കണം. അപകടത്തില്‍പ്പെടുന്ന രോഗിക്ക് എത്രയും വേഗം ആശുപത്രിയിലെത്തിച്ചു യഥാസമയം മരുന്ന് നല്‍കിയാല്‍ മാത്രമേ കാര്യമുള്ളു.

ഒരു അപകടമോ നെഞ്ചു വേദനയോ പാമ്പ് കടിയോ എന്തുമാകട്ടെ, പച്ചവെള്ളമോ പച്ചിലയോ കഴിച്ചു നേരം കളയാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക. ഇല്ലെങ്കില്‍ പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല. നമ്മുടെ അറിവില്ലായ്മയോ വിവേകമില്ലായ്മ കൊണ്ടോ മറ്റൊരാള്‍ മരിക്കരുത്.

വിഷപ്പാമ്പുകള്‍ കടിച്ചാല്‍ ആന്റി വെനം കൊടുത്തെ മതിയാകു. വിഷമില്ലാത്ത പാമ്പ് കടിക്കുമ്പോള്‍ പച്ചമരുന്നു കൊടുത്തു വിഷമിറക്കി എന്നു പറയുന്നത് പോലെ ഇവിടെയത് നടക്കില്ല.

പരീക്ഷിക്കുവാനുള്ളതല്ല ജീവന്‍, അത് രക്ഷിക്കുവാനുള്ളതാണ്. ഇനിയെങ്കിലും ഇത്തരം അബദ്ധങ്ങളില്‍ വീഴാതെയിരിക്കുക.

ഡോ. ഷിനു ശ്യാമളന്‍

Related posts