റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ പാടിയാണ് കഴിഞ്ഞിരുന്നത് എന്ന് അറിഞ്ഞില്ല ! ഇനി എപ്പോഴും അമ്മയ്‌ക്കൊപ്പം ഉണ്ടാവും; പത്തു വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയ മകള്‍ പറയുന്നത്…

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബോളിവുഡ് ഗായികയായി കുതിച്ചുയര്‍ന്ന റാണു മൊണ്ടലിനെ അറിയാത്തവരായി ആരുമില്ല ഇന്ന്. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ തെരുവു ഗായികയില്‍ നിന്ന് ഇന്ന് രാജ്യമറിയുന്ന പാട്ടുകാരിയായിരിക്കുകയാണ് റാണു.അമ്മ പ്രശസ്തയായതോടെ പത്തുവര്‍ഷം മുന്‍പ് ഉപേക്ഷിച്ച മകളും തെറ്റു തിരുത്തി മടങ്ങിയെത്തിയിരുന്നു. സതി റോയ് എന്ന തന്റെ മകളെ രാണു സ്‌നേഹപൂര്‍വം സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ അമ്മയെ ഉപേക്ഷിച്ചു പോകാനുള്ള കാരണം തുറന്നു പറയുകയാണ് സതി.

അമ്മയെ താന്‍ സ്ഥിരമായി കാണാറില്ലായിരുന്നെന്നും റെയില്‍വേ സ്റ്റേഷനില്‍ പാട്ടു പാടിയാണ് ജീവിച്ചിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സതി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടപ്പോള്‍ 200 രൂപ നല്‍കിയിട്ട് വീട്ടിലേക്ക് തിരികെ പോകാന്‍ പറഞ്ഞിരുന്നു. പറ്റുമ്പോഴൊക്കെ 500 രൂപ വീതം അമ്മാവന്റെ അക്കൗണ്ടില്‍ അമ്മയ്ക്കായി ഇട്ട് നല്‍കിയിരുന്നെന്നും സതി പറയുന്നു.

പക്ഷേ അമ്മയുമായി അടുപ്പം ഉണ്ടായിരുന്നു. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നും കുട്ടിയെ ഒറ്റയ്ക്കാണ് നോക്കുന്നതെന്നും സതി പറയുന്നു. ചെറിയ പലചരക്ക് കട നടത്തിയാണ് ജീവിതം. അമ്മയോട് ഇപ്പോള്‍ തന്റെ കൂടെ കഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വന്തം അമ്മയെ ഉപേക്ഷിച്ച് പോയ മകള്‍ എന്ന നിലയില്‍ വലിയ ആരോപണങ്ങളാണ് സതിയ്‌ക്കെതിരെ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സതിയുടെ തുറന്നു പറച്ചില്‍.

Related posts