‘അങ്കെസെനാമുന്‍’ തുത്തന്‍ ഖാമന്റെ ഭാര്യ; ഭര്‍ത്താവിന്റെ മരണ ശേഷം പിതാവിനെയും മുത്തച്ഛനെയും വിവാഹം കഴിക്കേണ്ടി വന്ന ദൗര്‍ഭാഗ്യവതി; 26-ാം വയസില്‍ മരിച്ച ഈജിപ്യന്‍ രാജകുമാരിയുടെ കല്ലറയുടെ നിഗൂഢത ചുരുളഴിയുമ്പോള്‍…

1]‘തുത്തന്‍ഖാമന്‍’ വെറും പതിനെട്ട് വയസുവരെ മാത്രമേ ജീവിച്ചിരുന്നുള്ളെങ്കിലും ഈജിപ്യന്‍ ഫറവോമാരില്‍ ഏറ്റവും പ്രശസ്തന്‍ ആരെന്ന ചോദ്യത്തിന് വേറെ ഉത്തരം തേടേണ്ടതില്ല. എങ്ങനെ മരിച്ചെന്ന് ഇന്നും ഉത്തരം കിട്ടാത്ത തുത്തന്‍ഖാമന്‍ ചരിത്രത്തിലേ തന്നെ ഏറ്റവും ദുരൂഹതയുണര്‍ത്തുന്ന വ്യക്തികളിലൊരാളാണ്. മാത്രമല്ല തുത്തന്‍ ഖാമന്റെ ശവകുടീരത്തിലെത്തിയവരെല്ലാം അകാലത്തില്‍ മരണമടയുകയും ചെയ്തു. ദുരൂഹതയുടെ കാര്യത്തില്‍ തുത്തന്‍ഖാമന് ഒപ്പം നില്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ അത് മറ്റാരുമല്ല അദ്ദേഹത്തിന്റെ ഭാര്യ ‘അങ്കെസെനാമുന്‍ ആണ്.

ഈജിപ്തിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു രാജകുമാരിയുണ്ടാകില്ല. മരിക്കുമ്പോള്‍ പ്രായം വെറും 26 മാത്രം. നേട്ടങ്ങളുടെ പേരിലല്ല, അത്രയും കാലത്തിനിടെ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരിലാണ് അനെക്‌സെനമുന്‍ എന്ന രാജകുമാരി ചരിത്രത്തിന്റെ താളുകളില്‍ മായാതെ കിടക്കുന്ത്. അര്‍ധസഹോരദരനായ തുത്തന്‍ഖാമന്റെ ഭാര്യപഥത്തില്‍ നിന്നും സ്വന്തം പിതാവിന്റെയും മുത്തച്ഛന്റെയും ഉള്‍പ്പെടെ ഭാര്യയാകേണ്ടി വന്ന പെണ്‍കുട്ടി. പക്ഷേ ചരിത്രത്തെ തുണിയില്‍ പൊതിഞ്ഞുകെട്ടി മരവിപ്പിച്ചു വയ്ക്കുന്നതില്‍ പേരെടുത്ത ഈജിപ്ഷ്യന്‍ വിദഗ്ധര്‍ ഈ രാജകുമാരിയുടെ കാര്യത്തില്‍ മാത്രം അത്രയേറെ താത്പര്യമെടുത്തില്ല. അതിനാല്‍ തന്നെ അവരുടെ കല്ലറയെക്കുറിച്ചുള്ള വിവരങ്ങള്‍ മറഞ്ഞിരിക്കുകയായിരുന്നു. ഒടുവില്‍ ഇപ്പോള്‍ പ്രശസ്ത ആര്‍ക്കിയോളജിസ്റ്റും ഈജിപ്തിലെ പുരാവസ്തു വകുപ്പ് മന്ത്രിയുമായിരുന്ന സാവി ഹവാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉത്ഖനനത്തിലാണ് കല്ലറയെപ്പറ്റി ഏകദേശ ധാരണ ലഭിച്ചത്. ‘രാജാക്കന്മാരുടെ താഴ്‌വര’ എന്നറിയപ്പെടുന്ന പ്രദേശത്തായിരുന്നു ഗവേഷണം. ബിസി 1327 മുതല്‍ 1323 വരെ ഈജിപ്ത് ഭരിച്ചിരുന്ന ‘അയ്’ഫറവോയുടെ ശവകുടീരത്തിനു തൊട്ടടുത്താണ് പുതിയ കല്ലറയുടെ സ്ഥാനം. എങ്ങനെയാണ് ‘അങ്കെസെനാമുന്‍ മരിച്ചതെന്നത് ചരിത്രാന്വേഷികളുടെ മുന്നില്‍ ഇന്നും വലിയൊരു ചോദ്യചിഹ്നമാണ്. അതിനുള്ള ഉത്തരം കൂടിയാണ് ആ അറയില്‍ കാത്തിരിക്കുന്നതും!
2
ബിസി 1322ലാണ് ഇവര്‍ ജനിച്ചതെന്നു കരുതപ്പെടുന്നു. ആഖെനാത്തന്‍ രാജാവിന്റെയും നെഫെര്‍തിതി രാജ്ഞിയുടെയും മൂന്നാമത്തെ മകള്‍. ആകെയുള്ള ആറുപേരില്‍ അനെക്‌സെനമുന്‍ ഉള്‍പ്പെടെ ആദ്യത്തെ മൂന്നു പെണ്‍മക്കള്‍ക്കായിരുന്നു  സീനിയര്‍’ പദവി. പതിമൂന്നാം വയസ്സിലായിരുന്നു തുത്തന്‍ഖാമനുമായുള്ള വിവാഹം. അദ്ദേഹത്തിന് അന്ന് പത്തു വയസ്സു മാത്രം പ്രായം. തുത്തന്‍ഖാമന്റെയും അച്ഛനായിരുന്നു ആഖെനാത്തന്‍. എന്നാല്‍ അമ്മ നെഫെര്‍തിതി ആയിരുന്നില്ലെന്നും ‘കിയ’ എന്നു പേരുള്ള മറ്റൊരു വനിതയായിരുന്നുവെന്നും വാദമുണ്ട്. അതിനാല്‍ത്തന്നെ ആഖെനാത്തന്‍ ഭരണമൊഴിഞ്ഞപ്പോള്‍ ചരിത്രരേഖകളില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാന്‍ തുത്തന്‍ഖാമന്‍ കിണഞ്ഞു പരിശ്രമിച്ചതായും പറയപ്പെടുന്നു. അങ്കെസെനാമുനുമൊത്തുള്ള തുത്തന്‍ ഖാമന്റെ ജീവിതം സന്തോഷകരമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ മികച്ചഭരണാധികാരിയായി തുത്തന്‍ഖാമന്‍ പേരെടുത്തിരുന്നു. ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ടായെങ്കിലും ഒരാള്‍ അഞ്ചാം മാസത്തിലും രണ്ടാമത്തെയാള്‍ ഏഴാം മാസത്തിലും മരിച്ചു. രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മില്‍ ബന്ധപ്പെട്ട് ഗര്‍ഭം ധരിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളായിരുന്നു കുട്ടികളുടെ മരണകാരണം. പക്ഷേ അധികാരം തങ്ങളുടെ വംശത്തിന്റെ കൈവിട്ടു പോകാതിരിക്കാനായി ഇത്തരം വിവാഹങ്ങള്‍ ഈജിപ്തിലെ രാജാക്കന്മാര്‍ക്കിടയില്‍ അക്കാലത്ത് പതിവായിരുന്നു.

3
തുത്തന്‍ഖാമന്‍ തന്റെ പതിനെട്ടാം വയസില്‍ മരിച്ചതോടെ വെറും 21 വയസു പ്രായമുള്ള ആങ്കെസെനാമുന്‍ വിധവയായി. ഇതേത്തുടര്‍ന്ന് അനെക്‌സെനമുന്നിനെ വിവാഹം ചെയ്യാന്‍ തുത്തന്‍ഖാമന്റെ മുത്തച്ഛനും ഉപദേശകനുമായ അയ് രാജാവ് തീരുമാനിച്ചു. എന്നാല്‍ രാജകുമാരി ഇതിനെ ശക്തിയുക്തം എതിര്‍ത്തു. മാത്രവുമല്ല അയല്‍പ്പക്കമായ അനറ്റോളിയയിലെ രാജാവിന് കത്തും അയച്ചു. അദ്ദേഹത്തിന്റെ ആണ്‍മക്കളില്‍ ഒരാളെ തന്നെ വിവാഹം ചെയ്യാനായി അയയ്ക്കണമെന്നായിരുന്നു കത്തില്‍. ഈജിപ്തിലെ ഫറവോകളെ നേരിടാന്‍ അന്ന് ശക്തി കൊണ്ടും ആയുധബലം കൊണ്ടും അനറ്റോളിയയിലെ ‘ഹിറ്റൈറ്റ്’ വംശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജാവ് മക്കളിലൊരാളെ അയച്ചെങ്കിലും അതിര്‍ത്തിയില്‍ വച്ച് അവരെല്ലാം കൊല ചെയ്യപ്പെട്ടു. അനെക്‌സെനമുന്നിന് അയ് രാജാവിനു മുന്നില്‍ കീഴ്‌പ്പെടേണ്ടി വന്നു. അദ്ദേഹമാണ് അനെക്‌സെനമുന്നിനെ കൊലപ്പെടുത്തിയതെന്ന് ഒരു വാദമുണ്ട്. എന്നാല്‍ അയ് രാജാവിന്റെ മരണശേഷം ആ രാജകുമാരിക്ക് സ്വന്തം പിതാവിനെയും അദ്ദേഹത്തിന്റെ അനന്തരാവകാശിയായെത്തിയ രാജാവിനെയും വിവാഹം ചെയ്യേണ്ടി വന്നതായും ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു. തുത്തന്‍ഖാമന്റെ ശവകുടീരത്തില്‍ നിന്ന് മരിച്ചു പോയ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ മമ്മികളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവിടെയോ അയ് രാജാവിന്റെ കുടീരത്തിലോ അനെക്‌സെനമുന്നിന്റെ മമ്മി കാണാത്തതാണ് ഗവേഷകരെ കുഴക്കുന്ന വിഷയം.

‘ആത്തന്‍’ എന്ന ശക്തിയെയായിരുന്നു ആഖെനാത്തന്‍ രാജാവ് ആരാധിച്ചിരുന്നത്. ‘സണ്‍ ഡിസ്ക്’ എന്നറിയപ്പെടുന്ന ഈ ‘ദൈവം’ പറക്കുംതളികകളുടെ പ്രാചീന രൂപമാണെന്നു വരെ വാദിക്കുന്നവരുണ്ട്. ഈ ‘ഡിസ്കി’നെ ആരാധിക്കുന്ന രാജാക്കന്മാരുടെ ചിത്രങ്ങളും പിരമിഡുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹശക്തികള്‍ സഹായിച്ച ഫറവോ എന്നാണ് ആഖെനാത്തന്‍ അറിയപ്പെടുന്നതു തന്നെ. പിരമിഡുകള്‍ക്കു മുകളിലേക്ക് കൂറ്റന്‍ കല്ലുകള്‍ എത്തിക്കാന്‍ സഹായിച്ചത് അന്യഗ്രഹജീവികളാണെന്ന വാദവും ഇടയ്ക്ക് വന്നിരുന്നു. ജനനസമയത്ത് അനെക്‌സെനമുന്നിന്റെ പേര് ‘അനെക്‌സെന്‍പാത്തന്‍’ എന്നായിരുന്നു. അതായത് ‘ആത്തന്‍ എന്ന ദൈവത്തിലൂടെ ജീവിക്കുന്നവള്‍’ എന്നര്‍ഥം. പിന്നീട് തുത്തന്‍ഖാമനൊപ്പം ചേര്‍ന്നപ്പൊഴാണ് ‘അനെക്‌സെനമുന്‍’ എന്ന പേര് സ്വീകരിക്കുന്നത്. പുരോഹിതന്മാരുടെ ദൈവമായ ‘അമുനിനെ ആരാധിക്കുന്നവര്‍ അപ്പോഴേക്കും മേല്‍ക്കോയ്മ നേടിയെന്നാണു കരുതുന്നത്. അങ്ങനെയാണ് ‘അമുനിലൂടെ ജീവിക്കുന്നവള്‍’ എന്ന പേരിലേക്ക് രാജകുമാരി മാറുന്നതും. ‘ആത്തനെ’ ആരാധിച്ചിരുന്നവരുടെ വംശത്തെ ഇല്ലാതാക്കാന്‍ പുരോഹിതന്മാര്‍ ഗൂഢാലോചന നടത്തിയിരുന്നതായും വാദമുണ്ട്. അങ്ങനെയാണ് അനെക്‌സെനമുന്‍ കൊല്ലപ്പെടുന്നതെന്നും.

തുത്തന്‍ഖാമന്റെ പല പ്രതിമകള്‍ക്കു പിന്നില്‍ നിന്നും അങ്കെസെനാമുന്നിന്റെ പ്രതിമയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാജകുമാരിയുടെ പേരുകൊത്തിയിട്ട ശവസംസ്കാര ഉപകരണങ്ങള്‍ യാതൊന്നും ഇന്നേവരെ ലഭ്യമായിട്ടില്ല. അങ്ങനെയാണ് അയ് രാജാവിന്റെ കല്ലറയ്ക്കു സമീപം ഉത്ഖനനം ശക്തമാക്കിയത്. സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഇറ്റാലിയന്‍ ഗവേഷകര്‍ ലേസര്‍ സംവിധാനം ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അങ്കെസെനമുന്നിന്റെ കല്ലറയിലേക്കുള്ള വഴി അല്‍പമെങ്കിലും തുറന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പഠനവും അദ്ദേഹം ‘നാഷനല്‍ ജ്യോഗ്രഫിക്’ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തി. എന്നാല്‍ ഇതെല്ലാം ആദ്യസൂചനകള്‍ മാത്രമാണെന്നും ഒരുപക്ഷേ കുഴിച്ചു ചെല്ലുമ്പോള്‍ കല്ലറ അവിടെ ഉണ്ടാകുമോയെന്നു തന്നെ ഉറപ്പില്ലെന്നും അദ്ദേഹം പറയുന്നു.
4
മൃതദേഹങ്ങള്‍ മമ്മികളാക്കി അടക്കം ചെയ്ത പിരമിഡുകള്‍ ഉള്ള സ്ഥലം രാജാക്കന്മാരുടെ താഴ്‌വര എന്നാണറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ഒരു കല്ലറയുടെ അടിത്തറയുടെ അവശിഷ്ടങ്ങള്‍ സാഹിയും സംഘവും കണ്ടെത്തിയത്. ഓരോ ശവക്കല്ലറയും നിര്‍മിക്കുന്നതിനു മുന്‍പ് മന്ത്രത്തകിടുകളും ഭക്ഷ്യവസ്തുക്കളും പൂജാസാധനങ്ങളും ആചാരപരമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങളും എല്ലാം നിറയ്ക്കാനായി ഉപയോഗിക്കുന്ന ചെറു കല്ലറകളെയാണ് ‘ഫൗണ്ടേഷന്‍ ഡെപ്പോസിറ്റുകള്‍’ എന്നു വിളിക്കുന്നത്. കല്ലറകളുടെ  നിര്‍മാണത്തിനു മുന്‍പ് ഇത്തരത്തിലുള്ള നാലോ അഞ്ചോ ‘മന്ത്ര’ അടിത്തറകള്‍ കെട്ടുന്നത് പതിവാണ്. റഡാര്‍ പരിശോധനയിലാകട്ടെ നാല് അടിത്തറകള്‍ മാത്രമല്ല, കല്ലറയിലേക്കുള്ള പ്രവേശനകവാടത്തിനു സമാനമായ ഒരു കാഴ്ചയും തെളിഞ്ഞിട്ടുണ്ട്. അയ് രാജാവിന്റെ കുടീരത്തിനു തൊട്ടടുത്തായതിനാലാണ് അനെക്‌സെനമുന്‍ ആണെന്ന് ഏകദേശം ഉറപ്പിക്കുന്നതും.

തുത്തന്‍ഖാമന്റെ കല്ലറയിലെ ചുമരുകളിലൊന്നില്‍ മറ്റൊരു കല്ലറയുടെ സൂചനകള്‍ കണ്ടതിനെത്തുടര്‍ന്ന് അരിസോണ സര്‍വകലാശാലയിലെ അധ്യാപകന്‍ കൂടിയായ ഡോ.നിക്കോളസ് റീവ്‌സിന്റെ നേതൃത്വത്തില്‍ നിലവില്‍ ഗവേഷണം പുരോഗമിക്കുന്നുണ്ട്. പൂര്‍ണമായും സ്വര്‍ണത്തില്‍ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും ഉള്‍പ്പെടെ വിലമതിക്കാനാകാത്ത സ്വര്‍ണരൂപങ്ങളായിരുന്നു തുത്തന്‍ഖാമന്റെ കല്ലറയില്‍ നിന്നു കണ്ടെടുത്തത്. പക്ഷേ യഥാര്‍ഥത്തില്‍ ആ ശവക്കല്ലറ നെഫെര്‍തിതി രാജ്ഞിയെ അടക്കാന്‍ വേണ്ടി നിര്‍മിച്ചാതാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ രാജ്ഞിയുടെ കല്ലറ എന്തിന് ഒളിപ്പിച്ചു എന്നുമാത്രം വ്യക്തമല്ല. ഇക്കാരണങ്ങളാല്‍ത്തന്നെ അങ്കെസെനമുന്നിന്റെ കല്ലറയാണ് തുത്തന്‍ഖാമനൊപ്പമുള്ളതെന്ന് ചരിത്രകാരന്മാര്‍ പോലും വിശ്വസിക്കുന്നില്ല. ഇതും പുതിയ കണ്ടെത്തലിന് ശക്തി പകരുന്നു. എന്തായാലും പുതിയ ഗവേഷണത്തിന് ഈജിപ്യഷ്യന്‍ സര്‍്ക്കാര്‍ പച്ചകൊടി കാട്ടക്കഴിഞ്ഞു. ദുരൂഹ മറനീക്കി പുറത്തുവരുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Related posts