കൊച്ചി: ശബരിമലയില്‍ മില്‍മ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്ഐടി തലവന്‍ എസ്പി എം.ജെ. സോജന് നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിക്കും.മില്‍മയില്‍ നിന്ന് നെയ് വാങ്ങിയതിലൂടെ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. സന്നിധാനത്ത് നെയ് ലഭ്യമായപ്പോള്‍ ഗുണമേന്മ പരിശോധനകള്‍ നടത്തിയത് സംബന്ധിച്ച് രേഖകളില്‍ നിന്നു വ്യക്തമാകുന്നില്ലെന്ന് വിജിലന്‍സ് ഓഫിസര്‍ അറിയിച്ചിരുന്നു.
മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ടെന്‍ഡറില്‍ പങ്കെടുത്ത തമിഴ്നാട്ടില്‍ നിന്നുള്ള സ്ഥാപനം ഒരു ലിറ്റര്‍ നെയ്യിന് 369 രൂപ കോട്ട് ചെയ്തപ്പോള്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിന് ലിറ്ററിന് 510 രൂപയാണ് ചെലവാക്കിയത്.
ഇത്തരത്തില്‍ 1.65 ലക്ഷം ലിറ്റര്‍ നെയ് മില്‍മയില്‍ നിന്നും വാങ്ങിയതിലൂടെ ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. നെയ് പൂര്‍ണമായും ശബരിമലയില്‍ എത്തിച്ചോ എന്നതിനെ സംബന്ധിച്ചും സംശയമുണ്ട്.
പുനെയിലെ ഡയറിയില്‍ നിന്ന് മില്‍മ നെയ് വാങ്ങിയതിനെ കുറിച്ചും വിജിലന്‍സ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്. ഇന്ന് അന്വേഷണ പുരോഗതി അറിയിക്കാനും ഒരു മാസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്.
