ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനിടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ബിഹാറിലെ പാർട്ടിയുടെ ഉപാധ്യക്ഷന്മാരടക്കമുള്ള നേതാക്കൾക്കെതിരേ നടപടിയുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിനിടെ മുതിർന്ന പാർട്ടി നേതാക്കൾക്കെതിരേ നടത്തിയ പ്രസ്താവനകളുടെയും അച്ചടക്കലംഘനത്തിന്റെയും പേരിലാണ് 43 പ്രമുഖ നേതാക്കൾക്കെതിരേയുള്ള നടപടി.
പുറത്താക്കപ്പെട്ടവരിൽ ഉപാധ്യക്ഷന്മാരായിരുന്ന രാജ്കുമാർ രാജൻ, ഷക്കീലുർ റഹ്മാൻ എന്നിവരുൾപ്പെടുന്നു. ആറുപേർക്കെതിരേ തുടർനടപടികൾക്കായി എഐസിസിയുടെ അച്ചടക്കസമിതിക്ക് കൈമാറിയിട്ടുമുണ്ട്.പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാമിനെതിരേയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ കൃഷ്ണ അല്ലവരുവിനെതിരേയും വിമതസ്വരം ഉയർത്തിയെന്നും നേതൃത്വത്തിനെതിരേ പ്രസ്താവനകൾ നടത്തിയെന്നും കണ്ടാണ് നേതാക്കൾക്കെതിരായ നടപടി.
പാർട്ടിനേതൃത്വം പണത്തിനുവേണ്ടി സീറ്റുകൾ നൽകിയെന്ന് വിമതനേതാക്കൾ ആരോപണമുന്നയിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്കു മുന്‍പ് ഒക്ടോബർ 18ന് ചില വിമതർ പാറ്റ്നയിൽ വാർത്താസമ്മേളനം വിളിച്ചു നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുയർത്തി കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം രൂപീകരിച്ച സംസ്ഥാനതല അച്ചടക്കസമിതി ഏഴു നേതാക്കളെ പുറത്താക്കുകയും 36 നേതാക്കൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ മത്സരിച്ചെങ്കിലും ആറെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
