ശത്രുരാജ്യത്തിന്റെ റഡാറുകള്‍ ആദ്യം തകര്‍ക്കും പിന്നീട് ശത്രുതാവളങ്ങളും ! ഇന്ത്യയുടെ ന്യൂ ജനറേഷന്‍ ആന്റി റേഡിയേഷന്‍ മിസൈല്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാകുന്നു…

ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയിലും പ്രതിരോധ മേഖലയിലും സമീപഭാവിയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കയും റക്ഷ്യയും ഉള്‍പ്പെടെയുള്ള വന്‍ശക്തികളെപ്പോലും അദ്ഭുതപ്പെടുത്തുന്നതാണ്. ആ നേട്ടങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന ഏറ്റവും പുതിയതാണ് ഇന്ത്യയുടെ ന്യൂ ജനറേഷന്‍ ആന്റി റേഡിയേഷന്‍ മിസൈല്‍ (എന്‍ഗാം). തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈല്‍ ശത്രുവിന്റെ റഡാറുകളും മറ്റും കണ്ടെത്തി നശിപ്പിക്കും. സുഖോയ്-30 എംകെഐ യുദ്ധവിമാനത്തില്‍നിന്നാണ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയത്.

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച ആദ്യ എയര്‍ ടു ഗ്രൗണ്ട് മിസൈലാണിത്. 100 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള ഈ മിസൈലിനെ വിമാനത്തില്‍നിന്ന് വിക്ഷേപിക്കാമെന്നതുതന്നെയാണ് ഏറ്റവും വലിയ നേട്ടം. ലക്ഷ്യസ്ഥാനത്തോട് പരമാവധി അടുത്തുചെന്ന് കൃത്യമായി വിക്ഷേപിക്കാന്‍ ഇതിലൂടെ സാധിക്കും. നേരത്തെ വിമാനത്തില്‍നിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് ക്രൂസ് മിസൈല്‍ ഇന്ത്യ വികസിപ്പിച്ചിരുന്നു. റഷ്യയുടെ സാങ്കേതിക സഹായത്തോടെയായിരുന്നു അത്.

ബാലസോറിലെ ടെസ്റ്റ്‌റേഞ്ചില്‍നിന്ന് ജനുവരി 18-നാണ് എന്‍ഗാം പരീക്ഷിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനത്ത് കൃത്യതയോടെ മിസൈല്‍ പതിച്ചുവെന്ന് ഡിആര്‍ഡിഒ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. സുഖോയ് വിമാനങ്ങളില്‍നിന്ന് വ്യത്യസ്ഥങ്ങളായ വേഗത്തില്‍ തൊടുക്കാമെന്നതാണ് ഈ മിസൈലിന്റെ മറ്റൊരു പ്രധാന സവിശേഷത. വ്യാഴാഴ്ച മറ്റൊരു മിസൈല്‍ പരീക്ഷണവും ഡിആര്‍ഡിഒയും നാവികസേനയും ചേര്‍ന്ന് വിജയകരമായി പൂര്‍ത്തിയാക്കി. ബാരക്് ലോങ്‌റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ (എല്‍ആര്‍-സാം) പരീക്ഷണമാണ് വിജയിച്ചത്. ഇസ്രയേലി എയറോസ്പേസ് ഇന്‍ഡസ്ട്രീസിന്റെയും റഫാലിന്റെയും സഹായത്തോടെയാണ് ഈ മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിച്ചത്. ഉള്‍ക്കടലില്‍ ഐഎന്‍എസ് ചെന്നൈയില്‍നിന്നായിരുന്നു ഇതിന്റെ വിക്ഷേപണം.

ഇതിന് പുറമെ, സൂപ്പര്‍സോണിക് ബാരക്-8 മിസൈല്‍ സംവിധാനവും പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. 70 മുതല്‍ 100 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ഈ മിസൈല്‍ യുദ്ധക്കപ്പലുകളില്‍നിന്ന് പ്രയോഗിക്കാനാവും. പൂര്‍ണമായും ഉപയോഗയോഗ്യമായാല്‍ എല്‍.ആര്‍.-സാം മിസൈലുകള്‍ എല്ലാ യുദ്ധക്കപ്പലുകളിലും വിന്യസിച്ച് മിസൈല്‍ പ്രഹരശേഷി വര്‍ധിപ്പിക്കാനാകുമെന്നും ഡിആര്‍ഡിഒ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈലിനൊപ്പം ഇവ കൂടി ചേരുന്നതോടെ ഇന്ത്യന്‍ നാവികസേനയും ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാകും. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഈ നേട്ടം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

Related posts