കണ്ണൂർ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിയെ ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തുന്നത് കർണാടകയിലെ ബിജെപി നേതാവ്.
നിലവിൽ ലോക്സഭാംഗമായ ഈ നേതാവ് അബ്ദുള്ളക്കുട്ടിയുമായി നിരവധി തവണ ചർച്ചകൾ നടത്തിയതായാണ് സൂചന. അബ്ദുള്ളക്കുട്ടിയും കുടുംബവും ഇപ്പോൾ മംഗളൂരുവിലാണ് താമസിക്കുന്നത്. അബ്ദുള്ളക്കുട്ടിയുമായി വളരെ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ബിജെപി നേതാവ്. അബ്ദുള്ളക്കുട്ടി വരുന്നതോടെ ബിജെപിക്ക് പുതിയൊരു മതേതര മുഖം കൈവരുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ.
മോദിയെ പുകഴ്ത്തിയ സംഭവത്തിൽ അബ്ദുള്ളക്കുട്ടി ഉറച്ചു നില്ക്കുകയാണ്. കെപിസിസിയുടെ ഷോക്കോസ് നോട്ടീസിന് മൂന്നു ദിവസത്തിനുള്ളിൽ മറുപടി നല്കിയില്ലെങ്കിൽ അബ്ദുള്ളക്കുട്ടിയെ പുറത്താക്കേണ്ടി വരും. മോദിയെ പ്രകീർത്തിച്ച് പ്രസംഗിച്ചതിനാണ് അബ്ദുള്ളക്കുട്ടിക്കെതിരേ സിപിഎം നടപടിയെടുക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്തത്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടിയെ കാസർഗോഡ്, വടകര എന്നീ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കുവാൻ ആദ്യഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നുവെങ്കിലും അവസാനനിമിഷം ഇതു പിൻവലിക്കുകയായിരുന്നു. ഇതിൽ അബ്ദുള്ളക്കുട്ടി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാലയളവിലാണ് അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാവ് ചർച്ച നടത്തിയിരുന്നത്.
അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ് പരിപാടികളിൽ അപ്രഖ്യാപിത വിലക്ക്
കണ്ണൂർ: നരേന്ദ്രമോദിയെ പുകഴ്ത്തിയ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ് പരിപാടികളിൽ അപ്രഖ്യാപിത വിലക്ക്.
രേഖാമൂലം പറഞ്ഞിട്ടില്ലെങ്കിലും അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിന്റെ പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടന്നാണ് ഡിസിസിയുടെ തീരുമാനം. യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും പരിപാടികളിൽ അബ്ദുള്ളക്കുട്ടിയെ പങ്കെടുപ്പിക്കില്ല. കെഎസ്യു അഴീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൻകുളത്തുവയലിൽ നടത്താനിരുന്ന അനുമോദനവും പഠനകിറ്റ് വിതരണവും നടത്തുന്ന ചടങ്ങിൽ നിന്നും അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. പകരം ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രനെ ഉദ്ഘാടകനായി നിശ്ചയിച്ചു.
മോദിയെ പുകഴ്ത്തിയുള്ള നിലപാടിൽ ഉറച്ചു നില്ക്കുന്ന അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടി കെപിസിസി ഷോക്കോസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനു മൂന്നു ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നല്കണം. മോദിയുടെ വിജയം മഹാവിജയമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജൻഡയുടെയും അംഗീകാരമാണ് ഈ മഹാവിജയമെന്നും ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന ആളെന്നും അബ്ദുള്ളക്കുട്ടി മോദിയെ വിശേഷിപ്പിക്കുന്നു. ഗാന്ധിജിയുടെ നാട്ടുകാരനായ മോദിയെ ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് ജനപ്രിയനാക്കിയതെന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.