തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനയെ ചൊല്ലി ലഹരി മാഫിയ സംഘങ്ങൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റ കേസിൽ രണ്ട് പേരെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണമ്മൂല സ്വദേശി അശ്വിൻ(20), പോങ്ങുംമൂട് സ്വദേശി ആദിത്യൻ(20) എന്നിവരാണ് അറസ്റ്റിലായത്. ആനയറ സ്വദേശികളായ ജിത്തു, ജിതിൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
ഇന്നലെ വൈകുന്നേരം ആറരയോടെ ആനയറയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- അശ്വിൻ, ആദിത്യൻ, ജിത്തു, ജിതിൻ എന്നിവർ സുഹൃത്തുക്കളും കഞ്ചാവ് വിൽപ്പനക്കാരുമാണ്.
അശ്വിനും ആദിത്യനും വിൽപ്പന നടത്തുന്ന പ്രദേശത്ത് കടന്ന് കയറി ജിത്തുവും ജിതിനും കഞ്ചാവ് വിൽപ്പന നടത്തിയതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കൈക്കും തലയ്ക്കും പരിക്കേറ്റ ജിത്തുവിനെയും ജിതിനെയും മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പേട്ടയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അശ്വിനെയും ആദിത്യനെയും പേട്ട സിഐ. ബിനുകുമാർ, എസ്ഐ. നിയാസ്, ഗ്രേഡ് എസ്ഐ. സതീഷ്, സിപിഒമാരായ പ്രശാന്ത്, പ്രകാശ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.