സിംഗുവിൽ കർഷക സമര വേദിക്ക് സമീപം യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.നിഹാങ്ക് സരബ്ജീത് സിംഗിനെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്.
കൃത്യം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇന്നലെ പുലർച്ചെയാണ് സിംഗുവിലെ കർഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു.
കർഷക സമരത്തിന് സുരക്ഷ ഒരുക്കാനെന്ന പേരിലാണ് നിഹാങ്കുകൾ ഇവിടെ തന്പടിച്ചിരിക്കുന്നത്. സിക്ക് സമുദാ യത്തിലെ സായുധ വിഭാഗമാണ് നിഹാങ്ക്.അതേസമയം കൊലപാതകത്തിന് പിന്നിൽ മറ്റ് ചിലരും ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. മരിച്ച യുവാവിന്റെ ദേഹത്തിൽ മർദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്.
ആൾക്കൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരന്പുകളും മുറിച്ച നിലയിലാണ്.
കഴിഞ്ഞ വർഷം ലോക്ഡൗണ്‍ പാസ് ചോദിച്ചതിന് നിഹാങ്കുകൾ പഞ്ചാബ് പോലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.
ഇതിലുണ്ടായിരുന്ന എഎസ്ഐ ഹർജീത് സിങിന്റെ കൈ വെട്ടിമാറ്റി. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേർക്കുകയും പഞ്ചാബ് പോലീസ് പ്രമോഷൻ നൽകുകയും ചെയ്തിരുന്നു.

