ഓസ്റ്റിനിൽ കാണാതായ യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയിൽ, കുഞ്ഞ് സുരക്ഷിത ; കൂട്ടുകാരി അറസ്റ്റിൽ

ഓസ്റ്റിൻ: മകനെ സ്കൂളിൽ രാവിലെ ഇറക്കിയ ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതിയെയും മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനേയും കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ഓസ്റ്റിനിലെ കവൻ എലിമെന്ററി സ്കൂളിൽ നിന്നു തിരിച്ചെത്തിയ ശേഷമാണ് ഹീഡി ബ്രൊസാഡിനേയും (33) കുഞ്ഞിനെയും കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡിസംബർ 19 നു രാത്രി ഹീഡിയുടെ ജഡം കാറിന്‍റെ ഡിക്കിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കാർ പാർക്ക് ചെയ്തിരുന്ന ഹൂസ്റ്റണിലെ വീട്ടിൽനിന്നു കണ്ടെത്തിയ കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.

ഡിസംബർ 12 നു രാവിലെയാണ് യുവതിയും കുഞ്ഞും വീട്ടിൽ നിന്നും അപ്രത്യക്ഷമായത്. വീട്ടിൽ ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. ഹീഡി കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ നൽകിയത്. എങ്ങനെയാണ് ഹീഡി കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയില്ല.

ലഭ്യമായ വിവരമനുസരിച്ച് ഹീഡിയുടെ കൂട്ടുകാരി മെഗൻ ഫിറാംസ്ക്ക (33) കുട്ടിയെ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരേയും കൂട്ടി കൊണ്ടു പോയത്. മെഗനും കൂട്ടുകാരനും ഒരു കുട്ടിക്കുവേണ്ടി ആഗ്രഹിക്കുന്നുവെന്നും അതായിരിക്കാം തട്ടിക്കൊണ്ടു പോകലിന് കാരണമെന്നും കരുതുന്നു.

ഹീഡി ഗർഭിണിയായിരുന്നപ്പോൾ കൂട്ടുകാരിയും ഗർഭിണിയായിരുന്നുവെന്നു വ്യാജമായി പ്രചരിപ്പിച്ചിരുന്നു. ഈ ഗൂഡാലോചനയിൽ ഹീഡിയുടെ ഭർത്താവിന് പങ്കില്ലെന്നാണു പോലീസ് പറയുന്നത്. അറസ്റ്റിലായ മെഗനെ കോടതിയിൽ ഹാജരാക്കി. ഇവർക്ക് 600,000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts