മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആരോപണം! ‘ദിലീപ് ഓണ്‍ലൈന്‍’ നടത്തിയ പ്രചാരണത്തിന് പ്രതികരണവുമായി ആഷിക് അബു രംഗത്ത്

‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയുടെ നിര്‍മ്മാണത്തിന്റെ പേരില്‍ ഗള്‍ഫ് മലയാളികളില്‍ നിന്ന് വന്‍ തോതില്‍ സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിക് അബു. ശ്രീകാന്ത് എന്നൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ധാരണാപത്രത്തിന്റെ പകര്‍പ്പിനൊപ്പം ദിലീപ് അനുകൂല ഫേസ്ബുക്ക് പേജായ ‘ദിലീപ് ഓണ്‍ലൈന്‍’ നടത്തിയ പ്രചരണത്തിനാണ് ആഷിക് അബുവിന്റെ മറുപടി. അബുദബിയിലുള്ള റഹ്മാന്‍ എന്നയാളുമായി ചേര്‍ന്ന് പത്ത് കോടി രൂപ മുതല്‍മുടക്കില്‍ ദുബൈയില്‍ വണ്‍ എം ടു എന്നൊരു പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിക്കുകയും കമ്പനിയുടെ മൂലധനത്തിലേക്കായി ആളുകളില്‍നിന്ന് കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ധാരണാപത്രം നിയമസാധുതയില്ലാത്തതാണെന്നും നടത്തുന്നത് അപകീര്‍ത്തിപ്പെടുത്തലാണെന്നുമാണ് അഷിക് അബു പറയുന്നത്.

ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെ പ്രതികരണം ഇങ്ങനെ…

”ഞങ്ങളുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഡ്രീം മില്‍ സിനിമാസ് നിര്‍മ്മിച്ച മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ പണമിടപാട് സംബന്ധിച്ചും നിര്‍മ്മാതാവിനെ വ്യക്തിപരമായി ആക്രമിച്ചും സമീപകാലത്തായി നടന്നുവരുന്ന അസത്യപ്രചരണങ്ങള്‍ ദുഷ്ടലാക്കോടെയാണ്. വണ്‍നസ്സ് മീഡിയ എന്ന കമ്പനിയാണ് ഈ സിനിമയുടെ നിക്ഷേപത്തില്‍ ഞങ്ങളോടൊപ്പം പങ്കാളിയായത്. അബുദാബി ഹെക്സ എന്ന എണ്ണ കമ്പനിയുടെ ഉടമ ശ്രീ അബ്ദുല്‍ റഹ്മാന്‍, ദുബായ് വണ്‍നെസ്സ് മീഡിയ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശ്രീകാന്തും ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ് കമ്പനിയായ വണ്‍നെസ് മീഡിയ 60 ശതമാനം നിക്ഷേപമാണ് ധാരണാപത്രം പ്രകാരം ഒപ്പുവെച്ചത്. പല ഘഡുക്കളായി, സമയബന്ധിതമായി പണം നിക്ഷേപിക്കാം എന്ന ധാരണ ആദ്യം മുതലേ മുടങ്ങുന്ന പരാതി ഞങ്ങള്‍ അറിയിക്കുകയും പിഴവ് ആവര്‍ത്തിക്കില്ല എന്ന് അവര്‍ ഉറപ്പുതരികയും ചെയ്തു. പക്ഷെ അതാവര്‍ത്തിച്ചുകൊണ്ടിരുന്നു.

പിന്നീട് ശ്രീ അബ്ദുല്‍ റഹ്മാന്‍ കൊച്ചിയിലെത്തി ശ്രീകാന്തിനെ തന്റെ ദുബായ് കമ്പനിയായ വണ്‍നെസ്സ് മീഡിയയില്‍ നിന്ന് പുറത്താക്കിയതായും, കൊച്ചിയിലെ ശ്രീകാന്തുമായുള്ള പാര്‍ട്ണര്‍ഷിപ് കമ്പനി നിലനില്‍ക്കുന്നില്ലെന്നും അറിയിച്ചു. അതേ പേരില്‍ തന്നെയുള്ള മറ്റൊരു പ്രൊപ്രൈറ്റര്‍ഷിപ് കമ്പനി അബ്ദുള്‍ റഹ്മാന്റെ സോള്‍ പ്രോപ്പറേറ്റര്‍ഷിപ്പില്‍ ആരംഭിക്കുകയും ചെയ്തു. ശ്രീകാന്ത് ഒപ്പിട്ട ധാരണാപത്രം സ്വാഭാവികമായും അസാധുവായി. അബ്ദുള്‍ റഹ്മാന്‍ പ്രോപ്പറേറ്റര്‍ ആയുള്ള കമ്പനി പുതിയ ധാരണാപത്രം ഒപ്പുവെക്കാം എന്ന വാക്കാലുള്ള ധാരണയില്‍ വ്യവഹാരങ്ങള്‍ അസുഖകരമായ തന്നെ മുന്നോട്ടുപോയി. ദുബായ് കമ്പനിയില്‍ ശ്രീകാന്ത് ഉണ്ടാക്കിയ കോടികളുടെ നഷ്ട്ടം വരുത്തിവെച്ച കനത്ത സാമ്പത്തിക പ്രശ്നത്തിന്റെ ചൂണ്ടിക്കാട്ടി പിന്നീട് പലതവണ അബ്ദുല്‍ റഹ്മാന്‍ പണം കൃത്യസമയത്തു എത്തിക്കുന്നതില്‍ വീഴ്ച വരുത്തുകയും വാക്കാലുള്ള ധാരണപ്രകാരം തരേണ്ട നിക്ഷേപതുക മുഴുവനായി തരാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അബ്ദുല്‍ റഹ്മാന്റെ ബാക്കി നിക്ഷേപം പ്രതീക്ഷിക്കാതെ തന്നെ ചിത്രത്തിന്റെ നിര്‍മാണം ഞങ്ങള്‍ പൂര്‍ത്തിയാക്കി. രൂപീകരിക്കപ്പെട്ട പുതിയ പ്രൊപ്രൈറ്റര്‍ഷിപ് കമ്പനിയുമായി പുതുക്കിയ ധാരണാപത്രം ഒപ്പിടുന്നത് പുതിയ സാഹചര്യത്തില്‍ നടന്നിട്ടില്ല.

ശ്രീകാന്ത് ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്ത ഒന്നാണ്. ഇതുവരെ അബ്ദുള്‍ റഹ്മാനെന്നയാള്‍ നിക്ഷേപിച്ച തുകയത്രയും തന്നെ തിരികെ അയാളുടെ എറണാകുളം മഃശ െബാങ്ക് അക്കൗണ്ടില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ തിരിച്ചെത്തിയെന്ന് ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. 20 ലക്ഷം രൂപയോളം നികുതിയും അടിച്ചിട്ടുള്ളതാണ്. ഈ ഇടപാടില്‍ തുടക്കം മുതലുള്ള കല്ലുകടികള്‍ തീര്‍ക്കണമെന്നും മാറിയ സാഹചര്യത്തില്‍ പുതുതായി അബ്ദുള്‍റഹ്മാന്‍ തുടങ്ങിയ പ്രൊപ്രൈറ്റര്‍ കമ്പനിയുടെ പേരില്‍ പുതുക്കിയ ധാരണപത്രം തയ്യാറാക്കുവാനും അബ്ദുള്‍ റഹ്മാനോട് നേരിട്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നേരിട്ടെത്താന്‍ ഇതുവരെ അബ്ദുള്‍ റഹ്മാന് കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ അബ്ദുല്‍ റഹ്മാന്‍ പിരിച്ചുവിട്ട ശ്രീകാന്ത് എന്നയാള്‍ മുന്‍പ് ഒപ്പിട്ട, യാതൊരു സാധുതയുമില്ലാത്ത ധാരണപത്രത്തിന്റെ പേരില്‍ നിര്‍മാതാവിനെ വിളിച് ഭീഷണിപ്പെടുത്താനും അയാള്‍ക്ക് പണം കൈമാറാന്‍ ആവശ്യപ്പെടുകയുംചെയ്തു. തുടകത്തില്‍ ആ ഭീഷണി ഞങ്ങള്‍ അവഗണിച്ചു. അതിനെ തുടര്‍ന്ന് വിവിധരീതിയില്‍ പ്രകോപനപരവും നിന്ദ്യവുമായ ഭീഷണികള്‍ ശ്രീകാന്ത് തുടര്‍ന്നുപോന്നു. ഇടപാടില്‍ പ്രശ്നങ്ങളുണ്ടെന്നും അതിനെ കുറിച്ച് സംസാരിക്കാനും പുതിയ ധാരണാപത്രം ഒപ്പുവെച്ചു കച്ചവടം അവസാനിപ്പിക്കാനും കൊച്ചിയില്‍ നേരിട്ടെത്താന്‍ പല തവണ അബ്ദുല്‍ റഹമാനെ നേരിട്ടും അയാള്‍ അയച്ച ആളുകളേയും അറിയിക്കുകയുണ്ടായി. എന്നാല്‍ അയാള്‍ നേരിട്ടെത്തിയില്ല.

ഇതിനിടയിലാണ് ശ്രീകാന്ത്, ആദ്യം ഒപ്പിട്ട, സാധുതയില്ലാത്ത ധാരണാപത്രത്തിന്റെ ആദ്യ പേജ് മാത്രം വെളിപ്പെടുത്തി, തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും അപകീര്‍ത്തികരവുമായ ആക്രമണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടത്. ഈ ഭീഷണിയെ ശക്തമായി നേരിടും. ഇടപാടില്‍ യാതൊരുവിധ പങ്കാളിത്തവുമില്ലാത്ത, പണം നിക്ഷേപിക്കാത്തയാള്‍, തെറ്റിധാരണ പരത്തുകയും ഞങ്ങളുടെ കമ്പനിയേയും നിര്‍മ്മാതാവിനേയും അപകീര്‍ത്തിപെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സഹാചര്യത്തില്‍ ശ്രീകാന്ത് എന്നയാള്‍ക്കെതിരെയും ഭീഷണിക്കും അസത്യപ്രചാരണത്തിനും കൂട്ടുനിന്ന ചിലര്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ക്കായി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡി ജി പിക്കും പരാതി നല്‍കും..”

 

 

Related posts