ഭൂമിയില്‍ നാശം വിതക്കാന്‍, നാല് ദിവസത്തിനുള്ളില്‍ ട്രാമി കൊടുങ്കാറ്റ് എത്തുന്നു! സസൂക്ഷ്മം നിരീക്ഷിച്ച് ലോകമെമ്പാടുമുള്ള കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും

ആഗോള കാലാവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന വിവിധ മാറ്റങ്ങള്‍ ആശങ്കകള്‍ക്ക് വഴി തെളിക്കുന്ന സാഹചര്യത്തില്‍ മറ്റൊരു കൊടുങ്കാറ്റിന്റെ വാര്‍ത്തയും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ( ISS ) യൂറോപ്യന്‍ അന്തരീക്ഷയാത്രികനായ അലക്സാണ്ടര്‍ ഗസ്റ്റ് പുറത്തുവിട്ട ഒരു ചിത്രവും അനുബന്ധവിവരങ്ങളുമാണ് പ്രധാനമായും ആശങ്കകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്.

അന്തരീക്ഷത്തില്‍ രൂപംകൊണ്ടിരിക്കുന്ന ‘ട്രാമി’ (TRAMI) എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലി, കാറ്റഗറി അഞ്ച് ഇനത്തില്‍പ്പെട്ട ഉഗ്രപ്രതാപിയായ (SUPER TYPHOON) കൊടുങ്കാറ്റായി അടുത്ത നാല് ദിവസത്തിനുള്ളില്‍ ജപ്പാന്‍,തായ്വാന്‍ ,ചൈന എന്നീ രാജ്യങ്ങളില്‍ സംഹാരം വിതയ്ക്കാന്‍ സാധ്യത ഏറെയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

അതേസമയം നിശ്ചലാവസ്ഥയിലായിരിക്കുന്ന ഇതിന്റെ ഗതി മാറപ്പെടുകയും മറ്റേതെങ്കിലും ദിശയിലേക്കു നീങ്ങാനുമുള്ള സാധ്യതകളും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ലോകമെമ്പാടുമുള്ള കാലാവസ്ഥാനിരീക്ഷകരും ശാസ്ത്രജ്ഞരും ഇതിനെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

ട്രോമി കൊടുങ്കാറ്റ് വീശിയടിക്കുന്ന സ്ഥലങ്ങളില്‍ 140 കി.മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും പേമാരിക്കും സാധ്യതയുണ്ട്. ജപ്പാനില്‍ ഈ മാസം വീശിയടിച്ച ‘ജെബി’ കൊടുങ്കാറ്റുമൂലം 13 പേര്‍ മരിക്കുകയും 4 .5 ബില്യണ്‍ ഡോളറിന്റെ (32000 കോടി രൂപ) നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണിപ്പോള്‍ അടുത്ത കൊടുങ്കാറ്റിന്റെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഏതായാലും ഈ രാജ്യങ്ങളിലെല്ലാം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഭീതിയുണര്‍ത്തുന്ന വാര്‍ത്തകളാകും ഇതുസംബന്ധമായി വരുംനാളുകളില്‍ വരാന്‍പോകുന്നത് എന്ന് കാലാവസ്ഥാകേന്ദ്രങ്ങളും വിലയിരുത്തുന്നു.

Related posts