ചെങ്ങന്നൂർ: എടിഎം കവർച്ചാ കേസിൽ അറസ്റ്റിലായ മലയാളി സുരേഷ്കുമാറുമായി അന്വേഷണ സംഘം ഇന്നലെ ഡൽഹിയിൽനിന്നു പുറപ്പെട്ടു. നാളെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. പട്യാല ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കിയിരിക്കുകയാണ്. സമയപരിധി കഴിയുന്നതിനു മുന്‍പായി ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡി കാലാവധി നീട്ടിവാങ്ങാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
കായംകുളം സിഐ സി.കെ. സദന്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡിലെ ആറംഗങ്ങൾ ഉൾപെട്ട ഒരു അന്പേഷണസംഘം ബാക്കിയുള്ള നാലു പ്രതികളെ പിടികൂടുന്നതിനായി ഡൽഹിയിൽ തങ്ങുകയാണ്. ഹരിയാന-ഡൽഹി പോലീസ് സേനകളുടെ സഹകരണത്തോടെയാണ് കേരളാ പോലസിന്റെ ഓരോ നീക്കങ്ങളും.
ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം ഹെഡ് കോണ്‍സ്റ്റബിൾ ഹരിയാന മേവാത്ത് നൂഹ് ഷക്കർപൂർ സ്വദേശി അസ്ലൂപ് ഖാൻ ആണ് കവർച്ചയുടെ സൂത്രധാരൻ. ഇയാൾ ഉൾപ്പടെ നാലുപേരെ കൂടിയാണ് ഇനി അറസ്റ്റ് ചെയ്യേണ്ടത്.
അതേസമയം സുരേഷ് കുമാറിന്റെ സ്വഭാവ രീതികളെക്കുറിച്ച് നാട്ടിൽ ആർക്കും തന്നെ മതിപ്പില്ലെന്നാണ് അറിയുന്നത്.
ക്രിമിനൽ പശ്ചാത്തലങ്ങൾ ഉള്ളതിനാൽ ആർക്കും തന്നെ ബന്ധവുമില്ല, ആരോടും ബന്ധപ്പെട്ടിരുന്നുമില്ല. ചെറുപ്പം മുതൽ പല സംരംഭങ്ങളിൽ ഏർപ്പെട്ടെങ്കിലും ഒന്നിലും ഉറച്ചു നിന്നിരുന്നില്ലെന്നും സമീപവാസികൾ പറയുന്നു. സ്കൂട്ടർ വർക്ഷോപ്പ്, വസ്തു കച്ചവടം, ചെങ്ങന്നൂരിൽ ഹോട്ടൽ എന്നിവ നടത്തിയിരുന്നു.
ബന്ധത്തിലുള്ള പെണ്‍കുട്ടിയോടൊപ്പം താമസിച്ച് രണ്ടു കുട്ടികളായ ശേഷം ഉപേക്ഷിച്ചു മറ്റൊരു യുവതിയെ സഹധർമിണിയാക്കിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.ഡൽഹിയിൽ എടിഎമ്മിൽ പണം നിറയ്ക്കുന്ന കരാർ ഏറ്റെടുത്ത സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം സുരേഷ് കുമാറിനുണ്ട്. അതുകൊണ്ടുതന്നെ എടിഎമ്മുകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇദ്ദേഹത്തിനറിയാം.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിൽ നിപുണനായതിനാൽ ഗ്യാസ് കട്ടറുകൊണ്ട് അതിസൂക്ഷ്്മമായി എടിഎം മെഷീൻ മുറിച്ച് അതിനുള്ളിലെ പണം നഷ്ടപ്പെടാതെ കവരാനുമായി. ഇൻവെട്ടർ കന്പനിയിലാണ് ജോലിയെന്നാണ് പുറത്തു പറഞ്ഞിരുന്നത്.