എടിഎമ്മുകള്‍ അവധിയെടുത്തു; ആവശ്യക്കാര്‍ വലഞ്ഞു

atmcashകോഴിക്കോട്: ഞായറാഴ്ചദിനത്തില്‍ എടിഎമ്മുകള്‍ ‘അവധി’ എടുത്തതോടെ ആവശ്യക്കാര്‍ ദുരിതത്തിലായി.നഗരത്തിലെ മിക്ക കൗണ്ടറുകളും ഇന്നലെ അടഞ്ഞുകിടന്നു. നോട്ടുകള്‍ റദ്ദാക്കിയതുമുതല്‍ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന മാനാഞ്ചിറ എസ്ബിഐ പ്രധാന ബ്രാഞ്ചിലെ അഞ്ചു കൗണ്ടറുകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല. ഇന്നും എടിഎം തുറക്കാന്‍ സാധ്യതയില്ല. ഇന്ന് ഹര്‍ത്താല്‍ കൂടിയായതോടെ ദുരിതം ഇരട്ടിയാകുമെന്നുറപ്പായി.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് മാനാഞ്ചിറയിലെ എടിഎം സമുച്ചയം അടച്ചിട്ടത്. പണം തീര്‍ന്നതുകൊണ്ടാണ് അടച്ചതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. നഗരമധ്യത്തില്‍ സൗകര്യപ്രദമായ സ്ഥലത്തായതിനാല്‍ വലിയ വിഭാഗം ആളുകള്‍ പണമെടുക്കാന്‍ ഇവിടെയാണ് എത്താറുള്ളത്.

അഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആവശ്യക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. 500, 100 നോട്ടുകള്‍ റദ്ദാക്കിയതിനു ശേഷം രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു ഈ എടിഎമ്മില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ഇതും ഇല്ലാതായതോടെ ഇവിടെ എത്തിയവര്‍ രോഷാകുലരായി. ഇന്നത്തെ ഹര്‍ത്താലില്‍ നിന്നു ബാങ്കുകളെ ഒഴിവാക്കിയെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും ജീവനക്കാര്‍ക്ക് ബാങ്കില്‍ എത്താനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. മാത്രമല്ല എടിഎമ്മില്‍ പണം നിറയ്ക്കുന്നത് സ്വകാര്യ എജന്‍സികളാണെന്നതിനാല്‍ ഇവ ഇന്നും കാലിയായിക്കിടക്കാനാണ് സാധ്യത.

കക്കംവെള്ളി സംഭവം: യുവതിയുടെ മൊഴിയില്‍ ദുരൂഹതയെന്ന് പോലീസ് നാദാപുരം: കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടു പോയെന്നപരാതിയില്‍ ദുരൂഹതയെന്ന് പോലീസ്. ശനിയാഴ്ച്ച രാത്രിയാണ് യുവതിയെ നാദാപുരം കക്കംവെള്ളിയില്‍ കണ്ടെത്തിയത്.

നാട്ടുകാരും പോലീസും ചോദ്യം ചെയ്തപ്പോള്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ചാടി രക്ഷപ്പെട്ടെന്നാണ് യുവതി പറഞ്ഞത്. കാറില്‍ തന്നെ കൂടാതെ മറ്റ് രണ്ട് സ്ത്രീകള്‍ കൂടി ഉണ്ടെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലെവിടെയും കുട്ടികളെയോ സ്ത്രീകളെയോ തട്ടിക്കൊണ്ടു പോയെന്ന പരാതി ഞായറാഴ്ച്ച വരെ ലഭിച്ചിട്ടില്ലെന്ന് കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. യുവതിയുടെ മൊഴിയില്‍ വിശ്വാസ്യതക്കുറവുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സ്ത്രീയുടെ ആഭരണങ്ങള്‍ നഷ്ടപ്പെടുകയോ ഇവരെ ആരെങ്കിലും ഉപദ്രവിക്കുകയോ ചെയ്തതായി പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Related posts