മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയിലെ മുസ്ലീം ലീഗ് ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ളയ്ക്ക് പരിക്ക്. ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അർധരാത്രിയിൽ അനധികൃതമായി നടക്കുന്ന കെട്ടിട നിർമാണം പരിശോധിക്കാനെത്തിയ സി.ടി.സി.അബ്ദുള്ളയെ ഒരു പറ്റം മുസ്ലിം ലീഗുകാർ അക്രമിക്കുകയായിരുന്നു വെന്നാണ് പരാതി.
ഈ സമയത്ത് മുക്കം പോലീസും സ്ഥലത്തുണ്ടായിരുന്നു. പോലീസ് വാഹനത്തിൽ തന്നെയാണ് പ്രസിഡന്റിനെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും കൈയ്ക്കും കാലിനും പരിക്കേറ്റ പ്രസിഡന്റിനെ കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിറകിലൂടെ എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. അതേസമയം ലീഗ് ഓഫീസ് പൊളിക്കുന്നതിനായി ഒരു പറ്റം ഡിവൈഎഫ്ഐ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും രാത്രി ഏറെ വൈകി സ്ഥലത്തെത്തുകയായിരുന്നുവെന്ന് മുസ്ലിം ലീഗും പറയുന്നു.
ഈ സമയം ഡിവൈഎഫ്ഐ പ്രവർത്തകർ സെൻഡ്രിംഗിനായി തയാറാക്കി നിർത്തിയ പലക പൊളിച്ചുമാറ്റുന്നതിനിടെ ഒരു പലക കഷ്ണം പ്രസിഡന്റിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നുവെന്നും ലീഗ് പ്രവർത്തകർ പറയുന്നു. സംഭവത്തിന് മുക്കം പോലീസ് സാക്ഷിയാണന്നും അവർ പറഞ്ഞു. മുസ്ലിം ലീഗ് ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിട നിർമാണം അനധികൃതമാണെന്ന് കാണിച്ച് നേരത്തെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിനുപിന്നാലെ പ്രവൃത്തി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘർഷാവസ്ഥയും നിലനിന്നിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വീണ്ടും പ്രവർത്തി തുടങ്ങാനായി സാധനങ്ങൾ ഇറക്കുന്നു എന്ന വിവരം അറിഞ്ഞതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പോലീസ് സാനിധ്യത്തിൽ സ്ഥലം സന്ദർശിച്ചതെന്നാണ് സിപിഎം വിശദീകരണം.
പ്രവൃത്തി നടത്താൻ പാടില്ലെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ ക്രമിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുള്ളയെ അക്രമിച്ച മുസ്ലിം ലീഗ് നടപടിയിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിൽ ഇന്ന് വൈകീട്ട് ആറ് മണിക്ക്പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്.