എന്റെ വ്യാജ ഒപ്പിട്ട് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും എന്റെ പേരില്‍ കമ്പനികള്‍ തുടങ്ങുകയും ചെയ്തു ! വ്യാജപവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു; ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാരെന്ന് ബി ആര്‍ ഷെട്ടി

തന്നെ ചതിച്ചത് കമ്പനിയിലെ തന്നെ ചില ജീവനക്കാരെന്ന വെളിപ്പെടുത്തലുമായി സാമ്പത്തിക പ്രതിസന്ധിയിലായ യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര്‍.ഷെട്ടി.

ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് ഷെട്ടി പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസമായി ഷെട്ടി ഇന്ത്യയിലാണുള്ളത്. ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താന്‍ നിയോഗിച്ച അന്വേഷണ സംഘമാണ് ചതി കണ്ടെത്തിയതെന്നും ഷെട്ടി വ്യക്തമാക്കി.

”വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ പല സാമ്പത്തിക ഇടപാടുകളും നടത്തി.

എന്റെ വ്യാജ ഒപ്പിട്ട് വായ്പകള്‍ സൃഷ്ടിച്ചു, വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഉപയോഗിച്ചു. കൂടാതെ, ഇവയെല്ലാം ഉപയോഗിച്ച് എന്റെ പേരില്‍ കമ്പനികളും ആരംഭിച്ചു.

വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു. ചെലവുകളുടെ കാര്യത്തിലും അഴിമതി കാണിച്ചു”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ബിസിനസില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് ഇതാദ്യമായാണ് ഷെട്ടി തുറന്നു പറയുന്നത്. കുടുംബപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ നില്‍ക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്.

തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം ഇല്ലാതാക്കി സത്യം പുറത്തുകൊണ്ടുവരാന്‍ കഠിനമായി ശ്രമിക്കുകയാണെന്നും പറഞ്ഞു.

ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു.

കുടുംബാംഗങ്ങള്‍, ഉന്നത മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയൊക്കെ ബാങ്ക് അക്കൗണ്ടുകള്‍ തല്‍ക്കാലത്തേയ്ക്ക് മരവിപ്പിക്കാനും യുഎഇ സെന്‍ട്രല്‍ ബാങ്ക് മറ്റുള്ള ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം.

Related posts

Leave a Comment