ഇരുപത്തിയൊന്ന് വയസ് മുതൽ ലോകം ചുറ്റാൻ തുടങ്ങിയതാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുണിമ. ബാക്ക് പാക്കർ അരുണിമയെന്നാണ് സോഷ്യൽ മീഡിയയിൽ അരുണിമ അറിയപ്പെടുന്നത്. ഇപ്പോഴിതാ ആഫ്രിക്കയിലെ ടോഗോ അതിർത്തിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും അരുണിമ പങ്കുവച്ച വീഡിയോ ആണ് സൈബറിടം കിഴടക്കിയിരിക്കുന്നത്.
നാച്ചുറൽ മസാജിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് അരുണിമ. പ്രകൃതിയുമായി ഇഴചേർന്നുള്ള ഒരു അത്ഭുത ചികിത്സയാണ് അരുണിമ ചെയ്തത്. ശാന്തതമായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കുളിരും സമാധാനത്തിന്റെ കാറ്റ് വീശുന്ന കാടിന്റെ ശാന്തതയും ചേരുന്ന അന്തരീക്ഷമാണ് യുവതി മസാജിനായി തെരഞ്ഞെടുത്തത്.
ആഫ്രിക്കൻ ഗോത്ര വർഗക്കാരുടെ തനതു വേഷമണിഞ്ഞ കരുത്തരായ പുരുഷന്മാരാണ് അരുണിമയ്ക്ക് ഈ മസാജ് ചെയ്തു നൽകിയത്. ഇതിന്റെ വീഡിയോ പങ്കുവച്ചപ്പോൾ പലരും അരുണിമയെ അഭിനന്ദിച്ചു. ഇടുങ്ങിയ ചിന്താഗതികളും സദാചാരബോധവും പേറുന്ന നമ്മുടെ നാട്ടിലെ പലർക്കും ഇത് കാണുന്നത് അത്ര സുഖകരമാല്ലാത്ത കാര്യമാണ്. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അത്ര മനോഹരവും വിശാലവുമായ ഒരു ലോകമാണ് അവൾ ഇതിലൂടെ തുറന്നുകാണിക്കുന്നത്. ഇങ്ങനെ പോകുന്നു കമന്റുകൾ.
പ്രകൃതിദത്തമായ രീതികളിലൂടെയാണ് ഈ മസാജ്. വാഴയിലകളും പ്രത്യേകതരം ഔഷധപ്പുകയും ഉപയോഗിച്ചുള്ള പരമ്പരാഗത ആരോമ ട്രീറ്റ്മെന്റാണിത്. ആ വെള്ളച്ചാട്ടത്തിന്റെ തണുപ്പിലേയ്ക്ക് ചൂടുള്ള ഔഷധപ്പുക പടരുമ്പോൾ ശരീരത്തിനും മനസിനും കിട്ടുന്ന ഒരു ഉണർവ് പറഞ്ഞറിയിക്കാനാവാത്തതാണെന്ന് അരുണിമ വീഡിയോയിൽ പറയുന്നു.
ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന, ചർമ്മത്തിന് ഏറെ ഗുണകരമായ ഏറ്റവും ശുദ്ധമായ ‘ഷിയ ബട്ടർ’ ഉപയോഗിച്ചുള്ള മസാജ് ശരീരത്തിന് നൽകുന്ന ആശ്വാസം വളരെ വലുതാണ്. മാസങ്ങളോളമായി ഭാരമേറിയ ബാക്ക് പാക്കും ചുമന്ന് വിശ്രമമില്ലാതെ യാത്ര ചെയ്ത എന്റെ ശരീരത്തിന്റെ സകല വേദനകളും സ്ട്രെസും ആഫ്രിക്കൻ ഗോത്ര മനുഷ്യരുടെ കരവിരുതിൽ അലിഞ്ഞില്ലാതാവുകയായിരുന്നു. ആ പരമാനന്ദത്തിൽ താൻ പോലുമറിയാതെ അവിടെ കിടന്ന് ഉറങ്ങിപ്പോയി എന്നാണ് മസാജിനു ശേഷം അരുണിമ പറഞ്ഞത്.
