അപകടം മനപൂര്‍വം തന്നെയാവും, തരാന്‍ എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല! എനിക്ക് വയസുകാലത്തുണ്ടായിരുന്ന ആകെയുള്ള ഊന്നു വടിയായിരുന്നു; മകന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആവര്‍ത്തിച്ച് ബാലഭാസ്‌കറിന്റെ പിതാവ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയൊന്നുമില്ലെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുമ്പോഴും മകന്റെ മരണത്തില്‍ ദുരൂഹതകള്‍ നീങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പിതാവ് സി. കെ. ഉണ്ണി രംഗത്ത്.

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ സംശയമുണ്ടെന്നും കാലിന് മാത്രം പരിക്കേറ്റ ക്രിമിനല്‍ കേസ് പശ്ചാത്തലമുള്ള ഡ്രൈവര്‍ അര്‍ജുനെ സംശയിക്കുന്നതായും സി. കെ. ഉണ്ണി പറയുന്നു. തിരുവനന്തപുരത്ത് ബാലഭാസ്‌കര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

‘ചെറുപ്പുളശ്ശേരിയില്‍ 50 സെന്റ് സ്ഥലം വാങ്ങയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. സ്റ്റീഫനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിന്റെയൊന്നും കണക്കുകള്‍ ഇപ്പോള്‍ കാണാനില്ല. എനിക്ക് വയസുകാലത്തുണ്ടായിരുന്ന ആകെയുള്ള ഊന്നു വടിയായിരുന്നു. തരാന്‍ എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല’.

‘പാലക്കാട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതാണ്. കുറേനാള്‍ അവിടെ കിടന്ന് അവര്‍ ഫ്രണ്ട്‌സ് ആയി. പിന്നെ ഇടയ്ക്കിടെ അവിടെ താമസിക്കാന്‍ തുടങ്ങി. അത് ചെറിയൊരു ആശുപത്രിയായിരുന്നു. എന്റെ അനുജന്‍ അവിടെ എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്നു. റിസോര്‍ട്ട് ഡെവലപ്പ് ചെയ്യാന്‍ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോണ്‍ കൊടുത്തു എന്നാണ് അവന്‍ പറഞ്ഞത്. അതിനു ശേഷം ബാലുവിന്റെ വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് അവിടെയുണ്ടായിരുന്നു. തെളിവുകളൊന്നും തരാന്‍ എന്റെ കൈയിലില്ല.

വാഹനമോടിച്ചിരുന്ന അര്‍ജുനെ ആയുര്‍വേദ ഡോക്ടര്‍ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂടെകൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അര്‍ജുന്റെ പേരില്‍ എന്തോ ക്രിമിനല്‍ കേസോ കൊട്ടേഷന്‍ ഏര്‍പ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മനപൂര്‍വമുണ്ടാക്കിയ ആക്‌സിഡന്റാണെന്ന് എനിക്ക് തോന്നി. ഡ്രൈവര്‍ക്ക് കാലില്‍ മാത്രമെ പരിക്കുള്ളു. സത്യമെന്താണെന്ന് ദൈവത്തിനെ അറിയൂ’.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്റെ പുരോഗതി തന്നെ അറിയിക്കുന്നില്ലെന്നും, വിവരങ്ങളൊക്കെ അപ്പപ്പോള്‍ എന്നെ അറിയിക്കണമെന്ന് ഡിജിപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഒന്നും അറിയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts