ബാലിയിൽ വിനോദസഞ്ചാര യാത്രയ്ക്ക് പോയ 4 ഇന്ത്യൻ സഞ്ചാരികൾ ആഡംബര ഹോട്ടൽ മുറിയിലെ വസ്തുക്കളുമായി മുങ്ങിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴിവച്ചു. നാലുപേരെയും ഹോട്ടൽ ജീവനക്കാർ കൈയോടെ പോക്കിയ സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ പ്രശ്നങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
രണ്ടു ദിവസത്തെ രാത്രി താമസത്തിനുശേഷം സഞ്ചാരികൾ പോകാൻ ഇറങ്ങവെയായിരുന്നു സംഭവം. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്പോൾ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നിയതാണ് യാത്രക്കാരിലേക്ക് അന്വേഷണം വഴിവച്ചത്. തുടർന്ന് യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുകയായിരുന്നു.
ബാഗുകൾ ഓരോന്നായി തുറന്നപ്പോൾ അതിൽ നിന്നും ഹോട്ടൽ മുറിയിലെ പലസാധനങ്ങളും കണ്ടുകെട്ടി. ബാത്ത് ടൗവ്വലുകൾ, ഹെയർ ഡ്രൈയർ, ഡോർ മാറ്റ്, അടുക്കൾ സാമഗ്രികൾ തുടങ്ങിയവയെല്ലാം സഞ്ചാരികൾ മോഷ്ടിച്ചിരുന്നു. മോഷ്ടാക്കളായ സഞ്ചാരികൾക്കെതിരെ നിയമനടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും സാധനങ്ങൾ കണ്ടെത്തിയതോടെ അവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പലരും വിമർശനങ്ങളും എതിർപ്പുകളും ഉന്നയിച്ചുകൊണ്ട് രംഗത്തെത്തി. വിനോദസഞ്ചാരത്തിനായി പോകുന്ന ഇന്ത്യൻ സഞ്ചാരികളുടെ സംസ്കാരത്തെയും മാന്യതയെയും ചോദ്യം ചെയ്യുന്ന തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
