അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അന്വേഷണ സംഘം കോടതിയിൽ എത്തിയത്.
കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. ദിലീപിന്‍റെ മുൻ ഭാര്യയായ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. മൂന്നൂറോളം സാക്ഷി മൊഴികളാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 50 ഓളം പേർ സിനിമ മേഖലയിൽ നിന്നാണ്. 33 രഹസ്യമൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്‍റെ ആദ്യ ദാന്പത്യം തകർത്തതിന്‍റെ പേരിൽ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിന്‍റെ ബാക്കിപത്രമായാണ് ക്വട്ടേഷൻ നൽകിയതെന്നുമാണ് പോലീസ് കണ്ടെത്തൽ. മഞ്ജുവാര്യരുമായുള്ള കുടുംബ ജീവിതം തകർത്തത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് ഉറച്ചു വിശ്വസിച്ചിരുന്നു. സിനിമകളിൽ നിന്നും ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കാൻ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയ പൾസർ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചനയിൽ സുനിയും ദിലീപും മാത്രമാണു പങ്കെടുത്തതെന്നും കുറ്റപത്രം പറയുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ആദ്യ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. ഇപ്പോൾ അനുബന്ധ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.