പാലക്കാട്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണം തടയുന്നതിനുള്ള പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് നിർഭയ ഷെൽറ്റർ ഹോം വെൽഫയർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കേസുകൾ തീർപ്പാക്കുന്നതിൽ വരുന്ന കാലതാമസം കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്. പോക്സോ കേസുകൾക്ക് മാത്രമായുള്ള സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ സഹായം ഇക്കാര്യത്തിൽ ആവശ്യപ്പെടും. പീഡനത്തിന് ഇരയായവർക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം ഉറപ്പാക്കും.
ഗർഭിണികളായ കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഡി.എം.ഒ., ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവരുടെ സഹായം തേടും. കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനും തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പരിപാടികൾ ആരംഭിക്കും.
വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികൾ പീഡനത്തിനിരയാവുന്നില്ലെന്ന് ഉറപ്പാക്കാൻ ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ, എസ്.സി. പ്രമോട്ടർമാർ എന്നിവരുടെ സഹായം തേടും. സ്ഥാപനത്തിന് സ്വന്തമായി വാഹനം വാങ്ങുന്നതിനായി ബന്ധപ്പെട്ട എം.പി., എം.എൽ.എ. എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ആവശ്യപ്പെടാനും ജില്ലാ കളക്ടർ ഡോ. പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
സാമൂഹികനീതി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പീഡനത്തിനിരകളായ പെണ്കുട്ടികളുടെ പുനരധിവാസത്തിനായാണ് അകത്തേത്തറയിൽ നിർഭയ ഷെൽറ്റർ ഹോം നടത്തുന്നത്. കേരള മഹിളാ സമഖ്യ സൊസൈറ്റിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
35 കുട്ടികളാണ് നിലവിൽ നിർഭയയുടെ സംരക്ഷണത്തിൽ കഴിയുന്നത്. വിദ്യാഭ്യാസം, നിയമസഹായം, തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നിവ പീഡനത്തിനിരയായ കുട്ടികൾക്ക് നിർഭയയിലൂടെ ലഭിക്കും. ജില്ലാ കലക്റ്ററുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.