അമിത്ഷായുടെ രഥയാത്രയ്ക്ക് മുന്നോടിയായി ബിജെപി റാലി! ചാണക വെള്ളവും ഗംഗാജലവും തളിച്ച് ശുദ്ധീകരിച്ച് പ്രദേശവാസികള്‍; കാരണമായി നാട്ടുകാര്‍ പറയുന്നതിങ്ങനെ

ഗതികേടെന്നല്ലാതെ എന്ത് പറയാന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് ഇത്രയധികം വെറുപ്പോ എന്ന് തോന്നിപ്പോകുന്ന നാടകീയ സംഭവങ്ങളാണ് കൊല്‍ക്കത്തയില്‍ ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയത്. ബിജെപി റാലി നടത്തിയ സ്ഥലത്ത് ചാണക വെള്ളവും ഗംഗാജലവും തളിച്ചാണ് തൃണമൂല്‍ കോണ്‍ദ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ശുദ്ധീകരണം നടത്തിയത്.

ബിജെപി വര്‍ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു ശുദ്ധീകരണം നടത്തിയത് എന്ന് തൃണമൂല്‍ നേതാവ് പങ്കജ് ഘോഷ് പറഞ്ഞു. ഇത് ഭഗവാന്‍ മദന്‍മോഹന്റെ (ശ്രീകൃഷ്ണന്‍) മണ്ണാണ്. ‘അശുദ്ധി’യായത് കാരണം ഞങ്ങള്‍ ഹിന്ദു പാരമ്പര്യമനുസരിച്ച് ശുദ്ധീകരിക്കുകയായിരുന്നു. പങ്കജ് ഘോഷ് പറഞ്ഞു. മദന്‍മോഹന്റെ രഥമല്ലാതെ ഒരു രഥവും ജില്ലയില്‍ പ്രവേശിപ്പിക്കില്ലെന്ന് കൂച്ച്ബിഹാര്‍ ജില്ലയില്‍ നിന്നുള്ള തൃണമൂല്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി 7,9,14 തീയതികളില്‍ രഥയാത്ര നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ആരെതിര്‍ത്താലും രഥയാത്ര നടത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്. ഏഴിന് കൂച്ച് ബിഹാറിലും ഒമ്പതിന് 24 പര്‍ഗാനാസ് ജില്ലയിലും 14ന് ബിര്‍ഭും ജില്ലയിലും റാലികള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

Related posts