പി.മോഹനന്‍റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: ശനിയാഴ്ച നടന്ന സംഘപരിവാർ സംഘടനകളുടെ ഹർത്താലിനിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനെയും മരുമകളെയും ആക്രമിച്ച കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറുണ്ടായി. കുറ്റ്യാടി നെട്ടൂരിലെ ആർഎസ്എസ് പ്രവർത്തകൻ സുധീഷിന്‍റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

കഴിഞ്ഞ രാത്രി 12.30 ഓടെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസിലെ മറ്റൊരു പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ രമേശിന്‍റെ വീടിന് നേരെയും കഴിഞ്ഞ രാത്രി ആക്രമണം നടന്നിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ചയാണ് പി.മോഹനന്‍റെ മകൻ ജൂലിയസ് നികിതാസ് (33), ഭാര്യയും മാധ്യമപ്രവർത്തകയുമായ സാനിയോ മയോമി (25) എന്നിവരെ ആർഎസ്എസ് സംഘം ആക്രമിച്ചത്. ഇവർ യാത്ര ചെയ്ത കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.

Related posts