ചമ്പക്കുളം: അപകടം വിളിച്ചുവരുത്തുകയാണ് കുട്ടനാടൻ പാടശേഖരങ്ങളിലെ കൊയ്ത്തിനു ശേഷമുള്ള വൈക്കോൽ കത്തിക്കൽ. കഴിഞ്ഞ ദിവസം ചങ്ങനാശേരിക്ക് സമീപം എസി റോഡിനോടു ചേർന്നുള്ള പൂവം പാടശേഖരത്തിലാണ് വൈക്കോലിനു തീയിട്ടത്. വേനൽച്ചൂടിൽ ആളിപ്പടർന്ന തീയണയ്ക്കാൻ മൂന്നു യൂണിറ്റ് ഫയർ എൻജിനുകൾ മണിക്കൂറുകൾ പരിശ്രമിക്കേണ്ടിവന്നു. മുൻ വർഷങ്ങളിലും സമാനമായ സംഭവങ്ങൾ കുട്ടനാട്ടിൽ നടന്നിട്ടുണ്ട്. വൈക്കോലിനു തീയിട്ടതിനെ തുടർന്ന് തീ പടർന്നും ശ്വാസം മുട്ടിയും മരണങ്ങൾ വരെ സംഭവിച്ചിരുന്നു.
എന്തിനീ കച്ചി കത്തിക്കൽ
ഏകദേശം നാലു ദശാബ്ദങ്ങൾക്ക് മുൻപ് രാസവളങ്ങളും കീടനാശിനികളും പ്രചാരത്തിലാവുന്നതിനുമപ്പുറം ആണ്ടുവട്ടത്തിൽ ഒരു കൃഷി മാത്രമായിരുന്ന കാലത്താണ് പ്രധാനമായും കൊയ്തു മാറ്റിയ നെല്ലിന്റെ ബാക്കിയാകുന്ന വൈക്കോൽ കത്തിച്ച് ചാരമാക്കിയിരുന്നത്. അന്ന് ജൈവവളങ്ങളും ചാരവും ചാണകവും മാത്രമായിരുന്നു നെൽ കൃഷിക്ക് വളമായി നല്കിയിരുന്നത്. അന്ന് വൈക്കോൽ കത്തിയുണ്ടാകുന്ന ചാരവും വളത്തിന്റെ ഫലം നല്കിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി, ജൈവവളവും ചാരവും മാറി രാസവളങ്ങളുടെ കാലമായിട്ടും വൈക്കോൽ കത്തിക്കുന്ന രീതിക്ക് മാറ്റം വന്നില്ല.
പണ്ടു കാലത്ത് ആളുകൾ അരിവാൾ ഉപയോഗിച്ച് കൊയ്ത്ത് നടത്തുമ്പോൾ കണ്ടത്തിൽ ബാക്കിയാവുന്ന കച്ചിക്കുറ്റിക്ക് നീളം കൂടിയതും നേരേ നില്ക്കുന്നതുമായിരുന്നു. അത് അഴുകി നശിക്കാൻ കൂടുതൽ സമയമെടുത്തിരുന്നതിനാലാണ് കർഷകർ കൊയ്ത്ത് കഴിഞ്ഞ് ഏകദേശം ഒരാഴ്ച കഴിയുമ്പോൾ അതിന് തീവച്ചിരുന്നത്. തുടർന്ന് വെള്ളം കയറ്റി കണ്ടം നനച്ച് കന്നിന് ഉഴവ് നടത്തുമ്പോൾ ചാരം മണ്ണിൽ ലയിക്കും.
ഇപ്പോൾ യന്ത്രങ്ങൾ കൊണ്ട് കൊയ്ത്തു നടത്തുമ്പോൾ കച്ചി ഭൂരിപക്ഷവും ചെത്തി മാറ്റപ്പെടും. വളരെ കുറച്ച് നീളം മാത്രമേ വൈക്കോൽ അവശേഷിക്കു. കൊയ്ത്ത് യന്ത്രത്തിൽ കയറി ഇറങ്ങി വരുന്ന വൈക്കോൽ വെള്ളം കയറിയാൽ വളരെ വേഗം നശിക്കുകയും ചെയ്യും. എന്നാൽ കർഷകരിൽ പലരും പണ്ടുകാലത്തേതു പോലെ ഇപ്പോഴും കാരണമില്ലാതെ വൈക്കോലിന് തീയിടുന്ന പ്രക്രിയ തുടരുന്നു. ഇതാണ് അപകടം വിളിച്ചു വരുത്തുന്നത്.
വൈക്കോൽ കത്തിക്കേണ്ട ആവശ്യമുണ്ടോ?
വൈക്കോൽ കത്തിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇപ്പോൾ പാടങ്ങളിലെ കള നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന പലതരം കളനാശിനികൾ കളകളോടൊപ്പം വൈക്കോലിനെയും ജീർണിപ്പിക്കും. വൈക്കോൽ കത്തിക്കൽ ഒരു അനാവശ്യം തന്നൊണ്. ഇത് പല കർഷകർക്കും ബോധ്യമില്ല എന്നതുകൊണ്ടാണ് വൈക്കോൽ കത്തിക്കൽ തുടരുന്നതും അപകടങ്ങൾ തുടർക്കഥയാകുന്നതും.
അപകടകരമായ വിഷം പുറന്തള്ളുന്നു
വൈക്കോൽ കത്തിക്കുമ്പോൾ പുറന്തള്ളുന്ന കാർബണോടൊപ്പം പല അപകടകരമായ വാതകങ്ങളും അന്തരീക്ഷത്തിൽ ലയിക്കുന്നു. വിവിധ തരം കളനാശിനികളും കീടനാശിനികളുമാണ് നെൽകൃഷിക്ക് ഉപയോഗിക്കുന്നത്, ഇതിന്റെ അവശിഷ്ടങ്ങൾ പുകയോടൊപ്പം അന്തരീക്ഷത്തിൽ കലരാൻ കാരണമാകു ന്നത് അന്തരീക്ഷ മലിനീകരണത്തോത് വർദ്ധിപ്പിക്കാനും കാരണമാകും.
താപനില സാധാരണയിലും കവിഞ്ഞ് നില്ക്കുന്ന ഇപ്പോഴത്തെ അവസരത്തിൽ വൈക്കോൽ കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തോടൊപ്പം താപനില വർദ്ധിക്കാനും കാരണമാകുന്നു.അപകടം വിളിച്ചുവരുത്തുന്നതും, താപനിലയിൽ അപകടകരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നതുമായ വൈക്കോൽ കത്തിക്കലിനെതിരേ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കണം. അതിന് മുന്നോടിയായി ബോധവത്കരണവും, നിരന്തരമായ പ്രചാരണവും നടത്തണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട്കുപ്പുകളും ജില്ലാ ഭരണകൂടവും സജീവ ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാണ്.
