വത്തിക്കാന് സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ 11 ദിവസം നീണ്ട ആഫ്രിക്കൻ പര്യടനത്തിനു സമാപനം. കഴിഞ്ഞ 13ന് അൾജീരിയയിൽ ആരംഭിച്ച അപ്പസ്തോലിക പര്യടനം കാമറൂൺ, അങ്കോള എന്നീ രാജ്യങ്ങൾക്കുശേഷം ഇക്വറ്റോറിയൽ ഗിനിയയിലെ സന്ദര്ശനത്തോടെയാണു സമാപിച്ചത്. മൂന്നു ദിവസത്തെ ഇക്വറ്റോറിയൽ ഗിനിയ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ മലാബോ നഗരത്തിലെ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷമാണു മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്.
വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ ആഫ്രിക്കൻ പര്യടനം ഏറെ സന്തോഷപ്രദമായ നിമിഷങ്ങളായിരുന്നുവെന്നും യാത്രയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായും മാർപാപ്പ പറഞ്ഞു. “സന്ദർശനത്തിലുടനീളം നടത്തിയ കണ്ടുമുട്ടലുകൾ, സാക്ഷ്യങ്ങൾ, അനുഭവങ്ങൾ എന്നിവയാൽ രൂപപ്പെട്ട വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദാനധർമത്തിന്റെയും അളക്കാനാകാത്ത ഒരു നിധിയുമായിട്ടാണ് ഞാൻ പോകുന്നത്.
ഈ നിധിയിൽ സന്തോഷകരവും ദുഃഖകരവുമായ കഥകൾ, മുഖങ്ങൾ, സാക്ഷ്യങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. അത് പത്രോസിന്റെ പിൻഗാമി എന്നനിലയിൽ എന്റെ ജീവിതത്തെയും ശുശ്രൂഷയെയും വളരെയധികം സമ്പന്നമാക്കും” -മാർപാപ്പ പറഞ്ഞു.
ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലേതുപോലെ വിശ്വാസികളുടെ വിശുദ്ധിക്കും മിഷനറി സ്വഭാവത്തിനും സംഭാവന നൽകാനാണ് ഈ ഭൂഖണ്ഡം വിളിക്കപ്പെട്ടിരിക്കുന്നതെന്നു പറഞ്ഞ മാർപാപ്പ, സഭാജീവിതത്തിൽ ആഫ്രിക്കയുടെ സവിശേഷമായ പങ്കും എടുത്തുപറഞ്ഞു.
പ്രാദേശികസമയം ഉച്ചയ്ക്ക് 12.55ന് മലാബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട മാർപാപ്പയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ആറു മണിക്കൂർ യാത്രയ്ക്കുശേഷം പ്രാദേശികസമയം രാത്രി എട്ടോടെ റോമിലെത്തി.
