പ്രളയപ്പിരിവ് നടത്തിയത് 11 ബസുകളില്‍ !നല്‍കിയത് നാല് ബസിന്റെ കളക്ഷന്‍ മാത്രം; സ്വകാര്യബസുകളില്‍ നടത്തിയ ദുരിതാശ്വാസപ്പിരിവില്‍ പണം തട്ടിയെന്ന് ആരോപണം…

തൊടുപുഴ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്നു പറഞ്ഞ് സ്വകാര്യബസുകളില്‍ ഈ മാസം മൂന്നിനു നടത്തിയ പിരിവില്‍ ചില ബസുടമകള്‍ പണം വെട്ടിച്ചെന്ന് ആരോപണം. തൊടുപുഴ മേഖലയിലെ ചില ബസുമകള്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ യോഗം ചില അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.

ടിക്കറ്റ് നിരക്കിനു പകരം യാത്രക്കാരില്‍ നിന്നു ബക്കറ്റില്‍ പിരിച്ചെടുത്ത തുകയില്‍ പകുതിപോലും ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയില്ലെന്നാണ് ആക്ഷേപം. 11 ബസുകളില്‍ പിരിവു നടത്തിയ ഒരു ബസുടമ നാലു ബസിന്റെ കലക്ഷന്‍ മാത്രമാണു നല്‍കിയതെന്നാണ് ആരോപണം. സാധാരണ ദിവസംപോലും 10,000 മുതല്‍ 20,000 രൂപ വരെ കലക്ഷന്‍ ലഭിക്കുന്ന ബസുകളാണെന്നും നാലു ബസില്‍നിന്നു 40,000 രൂപ മാത്രമാണു ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതെന്നുമാണ് ആരോപണം.

പിരിവു നടന്ന ദിവസം പതിവിലും ഇരട്ടി കലക്ഷന്‍ കിട്ടിയെന്നു ജീവനക്കാര്‍ തന്നെ പറഞ്ഞത്രേ. ഒരു ബസ് മാത്രമുള്ള പലരും 8500 രൂപ വരെ നല്‍കിയിട്ടുമുണ്ട്. തൊടുപുഴ മേഖലയിലെ 128 ബസ് ഉടമകളില്‍ നിന്ന് 4,44,592 രൂപ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.കെ.തോമസ് പറഞ്ഞു. ഈ തുകയ്ക്കു രസീതും നല്‍കിയിട്ടുണ്ട്. ബക്കറ്റില്‍ എത്ര രൂപ പിരിച്ചെടുത്തുവെന്ന് അറിയാന്‍ കഴിയില്ല. പിരിച്ചെടുത്ത തുക ദുരിതാശ്വാസത്തിനു നല്‍കേണ്ടതിന്റെ ധാര്‍മികത ബസ് ഉടമകള്‍ക്കാണെന്നും ജില്ലാ പ്രസിഡന്റ് പറയുന്നു.

Related posts