മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പുല്ലുവില; ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം നേതാവിന്‍റെ പണപ്പിരിവ്; ചോദ്യം ചെയ്തപ്പോൾ പരസ്യമായിതന്നെ പണപ്പിരിവ് തുടർന്നു; ചേർത്തലയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ചർച്ചയാവുന്നു

ആലപ്പുഴ: ചേർത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം പ്രാദേശിക നേതാവ് പണപ്പിരിവ് നടത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ പുറത്തുനിന്നുള്ള ആരുടെയും ഇടപെടൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം നിലനിൽക്കേയാണ് സിപിഎം നേതാവിന്‍റെ നിർബന്ധിത പിരിവ്.

കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനാണ് വെള്ളം കയറി ദുരത്തിലായ പാവങ്ങളുടെ പക്കൽ നിന്നും പിരിവ് നടത്തിയത്. അർത്തുങ്കലിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ വാഹനത്തിന് വാടക നൽകണം എന്നു പറഞ്ഞാണ് ഇയാൾ ആളുകളിൽ നിന്നും പൈസ വാങ്ങിയത്.

ഇതിനെ ക്യാമ്പിൽ ചിലർ ചോദ്യം ചെയ്തെങ്കിലും ഇയാൾ പരസ്യമായി തന്നെ പണപ്പിരിവിന് മുതിരുകയായിരുന്നു.ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചേർത്തല തഹസിൽദാർ വ്യക്തമാക്കി.

Related posts