ബുഡാപെസ്റ്റ്: യുക്രെയ്ന് ഒരു പൈസ പോലും നൽകില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ. “അദ്ദേഹത്തിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്, അത് അംഗീകരിക്കാൻ പ്രയാസമാണ്. ഒന്നാമതായി, യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ അദ്ദേഹം ഒരു പൈസ പോലും നൽകില്ല’. ഓർബൻ പറഞ്ഞു.”അമേരിക്കക്കാർ പണം നൽകിയില്ലെങ്കിൽ, ഈ യുദ്ധത്തിന് യൂറോപ്യന്മാർക്ക് മാത്രം പണം നൽകാൻ കഴിയില്ല. അങ്ങനെ മാത്രമാണ് യുദ്ധം അവസാനിക്കുന്നത്’. ഓർബൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഓർബനും ട്രംപും ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓർബനുമായി കൂടിക്കാഴ്ച നടത്തിയതിന് ട്രംപിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചു. റഷ്യ, യുക്രെയ്ൻ ആക്രമിച്ചതിനുശേഷം ക്രെംലിനുമായി ബന്ധം പുലർത്തുന്ന ഏക യൂറോപ്യൻ യൂണിയൻ നേതാവാണ് ഓർബൻ.
Read MoreCategory: NRI
ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ സ്ഥാനം
ആലപ്പുഴ: ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ പദവി കൈമാറി. ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ഡോ. തോമസ് മാളിയേക്കല്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം. ഇറ്റാലിയന്‍ ഗവണ്മെന്റ് പൗരന്മാർക്കു നല്കുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഷെവലിയര്‍ സ്ഥാനം. സാധാരണഗതിയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് തന്നെ നേരിട്ടാണ് ഈ ബഹുമതി നല്‍കുക. 2019-ല്‍ ലഭിച്ച ഈ ബഹുമതി കോവിഡിന്റെ കാലമായതുകൊണ്ട് നേരിട്ടു കൈമാറിയിരുന്നില്ല. ഇപ്പോഴത്തെ ഇറ്റാലിയന്‍ പ്രസിഡന്റിന്റെ ഭരണകാലാവധി ഉടനെ തീരുന്നതുകൊണ്ട് പ്രഖ്യാപിച്ച ബഹുമതികളെല്ലാം നേരിട്ടു കൊടുത്തു തീര്‍ക്കണമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇറ്റാലിയന്‍ സാംസ്കാരിക മന്ത്രി മുംബൈയിലുള്ള ഇറ്റാലിയന്‍ കോണ്‍സുലേറ്റില്‍ എത്തി ഷെവലിയര്‍ മുദ്ര കൈമാറുകയായിരുന്നു.
Read Moreവിമാനം ആകാശച്ചുഴിയിൽ വീണു; 50 പേർക്കു പരിക്ക്
സിഡ്നി: വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്ക്. ചിലിയൻ വിമാനക്കമ്പനിയായ ലതാം എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സിഡ്നിയിൽനിന്നും ഓക്ലൻഡിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. യാത്രക്കാരിൽ ഒരാളുടെ നിലഗുരുതരമാണ്. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവർക്ക് ഓക്ലൻഡ് വിമാനത്താവളത്തിൽ പ്രഥമശുശ്രൂഷ നൽകി. ബോയിംഗ്വിമാനം പെട്ടെന്ന് താഴേക്കു പതിച്ചപ്പോഴുണ്ടായ ഉലച്ചിലിലാണ് യാത്രക്കാർക്കു പരിക്കേറ്റത്. ഈ സമയം യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. വിമാനം ചിലിയിലെ സാന്റിയാഗോയിലേക്കുപോകേണ്ടതായിരുന്നു.
Read Moreപുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി; മാറ്റം വേണ്ടെന്ന് ഐറിഷ് ജനത
ഡബ്ലിൻ: കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ നടത്തിയ ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ ജനം തള്ളിക്കളഞ്ഞു. കുടുംബത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയും സ്ത്രീകളെ കുടുംബത്തിന്റെ പ്രചോദനമായി അവതരിപ്പിച്ചും ഭരണഘടനയിൽ നല്‍കിയിരിക്കുന്ന നിർവചനങ്ങൾ മാറ്റുന്നതിനായിരുന്നു ഹിതപരിശോധന. കുടുംബം എന്ന വ്യവസ്ഥയിൽ വിവാഹേതര ബന്ധങ്ങളും ഏക രക്ഷാകർതൃത്വവും ഉൾപ്പെടുത്താൻ ശ്രമിച്ചു. അമ്മമാർ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഒഴിവാക്കി ജോലിക്കു പോകേണ്ടതില്ല എന്നതിനു പകരം, സർക്കാർ കുടുംബസംരക്ഷണത്തിനു ശ്രമിക്കുമെന്ന വാക്യം ഉൾപ്പെടുത്താൻ ശ്രമിച്ചു. കുടുംബവുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 67.7ഉം സ്ത്രീകളുമായി ബന്ധപ്പെട്ട ഹിതപരിശോധനയ്ക്ക് 73.9ഉം ശതമാനം എതിർവോട്ടുകളാണ് ലഭിച്ചത്. അയർലൻഡിൽ ഒരു ഹിതപരിശോധന ഇത്ര വലിയ ഭൂരിപക്ഷത്തിൽ തള്ളുന്നത് ആദ്യമാണ്. ഫലം അംഗീകരിക്കുന്നുവെന്നും ജനഹിതം സർക്കാർ മാനിക്കുമെന്നും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ പ്രതികരിച്ചു.
Read Moreഗാസയിൽ കൊല്ലപ്പെട്ടത് 13,000 പലസ്തീൻ ഭീകരരെന്ന് നെതന്യാഹു
ടെൽ അവീവ്: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 13,000 പലസ്തീൻ “ഭീകരർ’ ഉണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു ജർമൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെക്കൻ ഗാസയിലെ റഫയിലേക്ക് ഇസ്രായേലിന്റെ ആക്രമണം വിപുലീകരിക്കുന്നത് ഹമാസിനെ പരാജയപ്പെടുത്തുന്നതിനു പ്രധാനമാണെന്ന് ജർമനിയിലെ ബിൽഡ് പത്രത്തോട് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ അഞ്ച് മാസം പിന്നിടുമ്പോൾ, പലസ്തീൻ ആരോഗ്യ അധികാരികൾ പറയുന്നത് ഏകദേശം 31,000 പലസ്തീനികൾ കൊല്ലപ്പെട്ടു എന്നാണ്. കൊല്ലപ്പെട്ടവരിൽ 72 ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Read Moreഹൈദരാബാദ് സ്വദേശിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിൽ വച്ച് ഭർത്താവ് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുഞ്ഞുമായി ഹൈദരാബാദിലെത്തിയ യുവാവ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വീലി ബിന്നിൽ കണ്ടെത്തിയത്. ഇവർ ഭർത്താവിനും മകനുമൊപ്പമാണ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്. യുവതിയുടെ മരണകാരണം വ്യക്തമല്ല. യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ഉപ്പൽ എംഎൽഎ ബന്ദരി ലക്ഷ്മ റെഡ്ഡി പറഞ്ഞു. വിവരം കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ ഓഫീസിനെയും അറിയിച്ചതായി എംഎൽഎ പറഞ്ഞു. യുവതിയുടെ മാതാപിതാക്കൾ നൽകിയ വിവരമനുസരിച്ച് മരുമകൻ മകളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായും എംഎൽഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreപ്രായം വെറും നമ്പർ മാത്രം; തൊണ്ണൂറ്റിരണ്ടിൽ അഞ്ചാം വിവാഹത്തിനൊരുങ്ങി മർഡോക്
ലോസ് ആഞ്ചലസ്: മാധ്യമചക്രവർത്തി റൂപർട്ട് മർഡോക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. തൊണ്ണൂറ്റിരണ്ടുകാരനായ മർഡോക്കും അറുപത്തേഴുകാരിയായ ഗേൾഫ്രണ്ട് എലേന സുക്കോവയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ജൂണിൽ വിവാഹം ഉണ്ടാകുമെന്നാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സോവ്യറ്റ് യൂണിയന്റെ പതനത്തിനു മുന്‍പ് 1991ൽ മോസ്കോയിൽനിന്നു യുഎസിലേക്കു കുടിയേറിയ എലേന സുക്കോവ മൈക്രോബയോളജിസ്റ്റാണ്. പ്രമേഹത്തെക്കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ പഠനം നടത്തിവരുകയാണെന്നു പറയുന്നു. റഷ്യൻ ശതകോടീശ്വരൻ അലക്സാണ്ടർ സുക്കോവിന്റെ ഭാര്യയായിരുന്നു എലേന. ഇവരുടെ മകൾ ഡാഷ, മറ്റൊരു റഷ്യൻ ശതകോടീശ്വരൻ റോമാൻ അബ്രാമോവിച്ചിന്റെ മുൻ ഭാര്യയാണ്. മർഡോക്കിന്റെ ചൈനീസ് വംശജയായ മുൻ ഭാര്യ വെൻഡി ഡെംഗ് നടത്തിയ ഒരു പാർട്ടിയിൽവച്ചാണ് എലേനയുമായി കണ്ടുമുട്ടുന്നത്. മർഡോക്കിന്റെ നടക്കാൻ പോകുന്ന വിവാഹം അഞ്ചാമത്തേതാണെങ്കിലും വിവാഹനിശ്ചയം ആറാമത്തേതാണ്. ആൻ ലെസ്ലി എന്ന വനിതയുമായുള്ള വിവാഹനിശ്ചയം 2023 ഏപ്രിൽ റദ്ദാക്കി. ഓസ്ട്രേലിയയിൽ ജനിച്ച് പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉടമയായിത്തീർന്ന മർഡോക്…
Read Moreഗാസയിൽ അമേരിക്ക തുറമുഖം നിർമിക്കുമെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡിസി: വേഗത്തിൽ സഹായമെത്തിക്കുന്നതിനു ഗാസയിൽ അമേരിക്കൻ സേന താത്കാലിക തുറമുഖം നിർമിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. എന്നാൽ, അമേരിക്കൻ സേന ഗാസയിൽ കാലുകുത്തില്ല. ഗാസയിലെ നാലിലൊന്നു ജനവും പട്ടിണിയുടെ വക്കിലാണെന്നു യുഎൻ മുന്നറിയിപ്പു നല്കിയ പശ്ചാത്തലത്തിലാണു ബൈഡന്റെ പ്രഖ്യാപനം. നൂറുകണക്കിനു ലോറി സഹായവസ്തുക്കൾ ഒറ്റ ദിവസംകൊണ്ട് തുറമുഖം വഴി എത്തിക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി. കടൽപ്പാലം അടക്കം ഉൾപ്പെടുന്ന തുറമുഖം നിർമിക്കാൻ ആഴ്ചകളെടുക്കുമെന്നാണു കരുതുന്നത്. ഇതോടെ ഭക്ഷണം, വെള്ളം, മരുന്ന്, താത്കാലിക പാർപ്പിടങ്ങൾ തുടങ്ങിയവ വലിയ കപ്പലുകളിലെത്തിക്കാനാകും. ഇവ സൈപ്രസിൽനിന്നായിരിക്കും ഗാസയിലേക്കു കൊണ്ടുവരിക. ഇതിനു മുന്‍പായി ഇസ്രയേലിന്റെ പരിശോധന ഉണ്ടായിരിക്കും. ഗാസയിൽ സഹായമെത്തിക്കുന്നതിൽ സമുദ്ര ഇടനാഴി തുറക്കുമെന്നു ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോൺ നേരത്തേ അറിയിച്ചിരുന്നു. മാസങ്ങളായി ഇസ്രേലി സേനയുടെ ആക്രമണം നേരിടുന്ന ഗാസയിൽ 30,800 പലസ്തീനികളാണ്…
Read Moreഇസ്രയേൽ-ഹമാസ് യുദ്ധം; റമദാനിൽ വെടിനിർത്തൽ സാധ്യതയില്ലെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡിസി: മുസ് ലിംകളുടെ വിശുദ്ധ മാസമായ റമദാനിൽ ഇസ്രയേലിനും ഹമാസിനുമിടയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നത് കഠിനമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അഞ്ചു മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള കരാർ റമദാനിൽ കൈവരിക്കാനാകുമോ എന്നു മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇതു കഠിനമാണെന്നു തോന്നുന്നുവെന്നായിരുന്നു ബൈഡന്റെ മറുപടി. വേഗത്തിൽ സഹായമെത്തിക്കുന്നതിനു ഗാസയിൽ അമേരിക്കൻ സേന താത്കാലിക തുറമുഖം നിർമിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അമേരിക്കൻ സേന ഗാസയിൽ കാലുകുത്തില്ല. ഗാസയിലെ നാലിലൊന്നു ജനവും പട്ടിണിയുടെ വക്കിലാണെന്നു യുഎൻ മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിലാണു ബൈഡന്റെ പ്രഖ്യാപനം. പതിനായിരങ്ങൾക്ക് ആവശ്യമായ സഹായവസ്തുക്കൾ ഒറ്റ ദിവസംകൊണ്ടു തുറമുഖം വഴി എത്തിക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.
Read Moreറഷ്യ-യുക്രൈൻ യുദ്ധം; ഇന്ത്യക്കാരെ പ്രലോഭിപ്പിച്ചു കടത്തിയതായി കണ്ടെത്തി; ഏഴിടത്ത് സിബിഐ റെയ്ഡ്
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടുന്നതിനായി ഇന്ത്യക്കാരെ ജോലി വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചു കടത്തിയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാക്കളെ വിദേശത്തേക്ക് അയയ്ക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസി നടപടി തുടങ്ങി. ഡൽഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡിഗഡ്, മധുരൈ, ചെന്നൈ എന്നീ ഏഴ് നഗരങ്ങളിലെ പത്തിലധികം സ്ഥലങ്ങളിൽ സിബിഐ തെരച്ചിൽ നടത്തി. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് റഷ്യ-യുക്രൈൻ യുദ്ധമേഖലയിലേക്ക് യുവാക്കളെ നിയമിക്കുകയോ അയയ്ക്കുകയോ ചെയ്തുവെന്ന ആരോപണത്തിൽ വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്. ഇതുവരെ, യുവാക്കളെ വിദേശത്തേക്ക് അയച്ച 35 സംഭവങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ഇത് തെളിയിക്കുന്ന രേഖകളും ലാപ്ടോപ്പുകൾ, മൊബൈലുകൾ, ഡെസ്ക്ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉകരണങ്ങളും 50 ലക്ഷം രൂപയും അന്വേഷണ ഏജൻസി പിടിച്ചെടുത്തു. ചോദ്യം ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളിൽനിന്നായി ഏതാനും പേരെ സിബിഐ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം…
Read More