തൊലിപ്പുറത്ത് മരുന്ന് ചെയ്തിട്ട് എന്തുകാര്യം ! ശരീരത്തിനുള്ളിലുള്ള കൊറോണ വൈറസിനെ തുരത്താന്‍ ജനങ്ങളുടെ മേല്‍ അണുനാശിനി പ്രയോഗം നടത്തുന്നത് ദോഷകരമെന്ന് കേന്ദ്രം…

കോവിഡ് ഭീതിയുയര്‍ന്നതിനെത്തുടര്‍ന്ന് വൈറസിനെ നശിപ്പിക്കാന്‍ പലയിടങ്ങളിലും ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഈ അണുനാശിനി പ്രയോഗം ആളുകള്‍ക്ക് ഹാനികരമാണെന്നും ഇതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നുമാണ് കേന്ദ്രം ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സോഡിയം ഹൈപോ ക്ലോറൈറ്റ് ആണ് പലയിടങ്ങളിലും മനുഷ്യരുടെ മേല്‍ തളിച്ചത്.

അണുനാശിനി തളിക്കുന്നത് അവര്‍ക്ക് ശാരീരികവും മാനസികവുമായി ഹാനികരമാകുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമില്ല. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാല്‍ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കുന്നത്.

രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടെന്നും ജനങ്ങളുടെ മേല്‍ തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രദേശങ്ങളും ഉപരിതലങ്ങളും മാത്രം അണുവിമുക്തമാക്കാനാണ് രാസ അണുനാശിനികള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നും ഇത് പ്രയോഗിക്കുന്ന സമയത്ത് ഗ്ലൗസും മറ്റ് സുരക്ഷാ കവചങ്ങളും ഉപയോഗിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അണുനാശിനിയില്‍ അടങ്ങിയിരിക്കുന്ന ക്ലോറിന്‍ കണ്ണിനും, വയറിനും പ്രശ്നമുണ്ടാക്കുമെന്നും സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ശ്വസന പ്രകിയയെ തടസ്സപ്പെടുത്തുമെന്നുമാണ് മുന്നറിയിപ്പ്.

ഇത്തരത്തില്‍ മനുഷ്യര്‍ക്കു മേല്‍ അണുനാശിനി തളിച്ച സംഭവങ്ങള്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Related posts

Leave a Comment