ഗുരുതര രോഗങ്ങള്‍ ഉറപ്പ്! കേരളത്തിലേക്ക് എത്തുന്ന ടണ്‍കണക്കിന് കോളിസ്റ്റീന്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് കോഴിയുടെ വളര്‍ച്ചയ്ക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ചിക്കന്‍ വിഭവങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോളൂ. നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്. ഇന്ത്യയില്‍ ഭക്ഷണത്തിനായി വളര്‍ത്തുന്ന ഇറച്ചിക്കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവയ്ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന പഠന റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം നടത്തിയ പഠനറിപ്പോര്‍ട്ട് ടെലഗ്രാഫ് ദിനപത്രമാണ് പുറത്തുവിട്ടത്.

കോളിസ്റ്റീന്‍ എന്ന ആന്റിബയോട്ടിക്കാണ് കോഴികളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത്. ഇത് മനുഷ്യ ശരീരത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആന്റിബയോട്ടിക്കാണ്. കോളിസ്റ്റിന്‍ ഉപയോഗിച്ചാല്‍ കോഴികള്‍ പെട്ടെന്ന് വളരും. ഇറച്ചിയും കൂടുതലായിരിക്കും. വര്‍ഷം തോറും നൂറുടണിനു മുകളില്‍ കോളിസ്റ്റീന്‍ എന്ന ആന്റിബയോട്ടിക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കോഴികളുടെ അതിവേഗ വളര്‍ച്ചയിലൂടെ ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഇന്ത്യയില്‍ നിന്നാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോഴികള്‍ കയറ്റുമതി ചെയ്യുന്നത്. അതുകൊണ്ട് കൂടിയാണ് കോഴികര്‍ഷകര്‍ ഇത്തരത്തിലൊരു മരുന്ന് ഉപയോഗത്തിലേക്ക് കടക്കുന്നതും. മനുഷ്യനില്‍ പോലും വളരെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് നിര്‍ദേശിക്കാറുള്ളത്. അത്യാസന്നനിലയിലെത്തിയ രോഗികള്‍ക്ക് മറ്റൊരു മരുന്നും ഏല്‍ക്കാതെ വരുമ്പോഴാണ് കോളിസ്റ്റീന്‍ മരുന്ന് ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും ന്യൂമോണിയ രോഗികള്‍ക്ക് മറ്റൊന്നും ഏല്‍ക്കാതെ വരുമ്പോള്‍ ഈ ആന്റിബയോട്ടിക്ക് ഉപയോഗിക്കാറുണ്ട്.

കേരളത്തിലേക്ക് ഇറച്ചിക്കോഴികള്‍ കൂടുതലായി എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. അവിടെ ഗ്രാമങ്ങളിലെ പ്രധാന തൊഴില്‍ മാര്‍ഗമായി കോഴി വളര്‍ത്തല്‍ മാറിയിട്ടുണ്ട്. വന്‍കിട ഫാമുടമകള്‍ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും കര്‍ഷകര്‍ക്ക് നല്കിയശേഷം ഇവയെ വളര്‍ച്ചയെത്തുമ്പോള്‍ തിരികെ വാങ്ങുകയാണ് പതിവ്. നിരോധിച്ചതും മനുഷ്യനും ഹാനികരവുമായ തീറ്റകളാണ് കോഴിത്തീറ്റയായി നല്കുന്നത്. ഇവിടെ നിന്നും കേരളത്തിലെത്തുന്ന കോഴികള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

Related posts