സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് ദുബായില്‍ പോലീസിന്റെ പിടിയില്‍ ! ഫൈസലിനെ കുടുക്കിയത് ദുബായ് പോലീസിന്റെ അന്വേഷണം…

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളും മൂന്നാം പ്രതിയുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് (36) ദുബായ് പോലീസിന്റെ കസ്റ്റഡിയില്‍. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്.

വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ഫൈസലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ച കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അതു നിഷേധിച്ചുകൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു.

എന്നാല്‍ ഇയാള്‍ തന്നെയാണു പ്രതിയെന്ന് എന്‍െഎഎ സ്ഥിരീകരിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക്ക്‌ഷോപ്പ് എന്നിവയുടെ ഉടമയാണ് ഫൈസല്‍. ഇയാളുടെ തൃശൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.

സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റും സംശയനിഴലിലാണ്. അതുകൊണ്ട് യുഎഇയും കേസ് അന്വേഷിക്കുന്നുണ്ട്. ഇതാണ് ഫൈസലിന്റെ അതിവേഗത്തിലുള്ള അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് കരുതുന്നു.

അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് എന്‍ഐഎ. അറ്റാഷെ നിലവില്‍ യുഎഇയിലാണുള്ളത്. അദ്ദേഹത്തെ അവിടെ ചെന്ന് ചോദ്യം ചെയ്യുന്നതും എന്‍ഐഎയുടെ സജീവ പരിഗണനയിലാണ്.

Related posts

Leave a Comment