വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ക്രൈസ്റ്റ് ചർച്ച് മോസ്കിലെ വെടിവയ്പിൽ മലയാളി യുവതി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവയെ കൂടാതെ മെഹബൂബ ഖൊഖാർ, റമീസ് വോറ, ആസിഫ് വോറ, ഒസ്യർ കാദിർ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ട്വീറ്റിലൂടെയാണ് ഹൈക്കമ്മീഷൻ മരിച്ചവരുടെ പേരുവിവരങ്ങൾ പങ്കുവച്ചത്. ക്രൈസ്റ്റ്ചർച്ചിലെ ഇരകളുടെ കുടുംബാംഗങ്ങൾക്ക് വീസ വേഗത്തിൽ ലഭിക്കാൻ വെബ്പേജ് ന്യൂസിലൻഡ് എമിഗ്രേഷൻ വിഭാഗം ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.
ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മുസ്ലിം മോസ്കുകളിൽ തീവ്രവാദി നടത്തിയ വെടിവയ്പിൽ 50 പേരാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശി ഉൾപ്പെടെ അൻപതോളം പേർക്കു പരിക്കേറ്റു. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചെറിയ ഇടവേളകളിൽ ആക്രമണം. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മ സ്ജിദിലും സമീപത്തെ ലിൻവുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കിലുമാണ് ആക്രമണം നടന്നത്.
കൊലയാളിയായ ഓസ്ട്രേലിയൻ പൗരൻ ബ്രെന്റൺ ടറാന്റി(28)നെ ക്രൈസ്റ്റ്ചർച്ച് ജില്ലാ കോടതിയിൽ ഹാജരാക്കി. ഒരു കൂസലുമില്ലാതെയാണ് ഇയാൾ ജഡ്ജിക്കു മുന്നിൽ നിന്നത്. വെള്ളക്കാരുടെ അധീശത്വത്തിൽ വിശ്വസിക്കുന്നവർ കൈകൊണ്ടു കാണിക്കുന്ന മുദ്രയും ഇയാൾ മാധ്യമപ്രവർത്തകർക്കു നേർക്കു കാണിച്ചു. ടറാന്റിനെതിരേ ഇപ്പോൾ ഒരു കൊലപാതക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. കൂടുതൽ കുറ്റങ്ങൾ പിന്നീട് ചുമത്തും. തടവുകാർക്കുള്ള വെളുത്ത വസ്ത്ര ങ്ങളും വിലങ്ങും ധരിച്ച ടറാന്റ് ജാമ്യം ആവശ്യപ്പെട്ടില്ല. ഏപ്രിൽ അഞ്ചിനു കോടതിയിൽ ഹാജരാക്കുന്നതുവരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്ൽസുകാരനായ ടറാന്റ് 2012ലാണ് ന്യൂസിലൻഡിലെത്തിയത്. മുമ്പ് ഫിറ്റ്നസ് ഇൻസ്ട്രക്ടറായിരുന്ന ഇയാൾ വെള്ളക്കാരുടെ അധീശത്വത്തിൽ വിശ്വസിച്ചിരുന്നു. മറ്റു രണ്ടുപേർകൂടി പിടിയിലായിട്ടുണ്ട്. ഭീകരാക്രമണത്തിൽ ഇവർക്കുള്ള പങ്കു വ്യക്തമല്ല. ഇതിലൊരാളായ ഡാനിയൽ ബ റോയ്(18)ക്കെതിരേ പ്രേരണക്കുറ്റമാണു ചുമത്തിയിരിക്കുന്നത്.