മുംബൈ: ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണം എന്നിവ വരുന്നതോടെ ഇന്നു മുതൽ സിഗരറ്റ് വില കുത്തനെ ഉയരും. കൂടാതെ പാൻ മസാലയ്ക്കും മറ്റ് പുകയില ഉത്പന്നങ്ങൾക്കും ഹെൽത്ത് സെസ് ഏർപ്പെടുത്തും. ഏതാണ്ട് ഏഴു വർഷത്തിനുശേഷമാണ് സിഗരറ്റുകൾക്ക് വലിയ നികുതി വർധനയുണ്ടാകുന്നത്. ഇത് ആഗോള പൊതുജനാരോഗ്യ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനാണിത്.
ഇന്നുമുതൽ സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കും ഏറ്റവും ഉയർന്ന ജിഎസ്ടി സ്ലാബായ 40 ശതമാനത്തിനു പുറമെ അധിക എക്സൈസ് തീരുവയും സെസും നല്‍കേണ്ടിവരും. നിലവിലുള്ള 28 ശതമാനം ജിഎസ്ടിയും നഷ്ടപരിഹാര സെസിനും പകരമാണിത്.
സിഗരറ്റുകളുടെ നീളവും തരവുമനുസരിച്ച് വിലയിൽ 15 മുതൽ 30 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ വിൽപ്പനയുള്ള, 65 മില്ലിമീറ്ററിൽ താഴെ നീളമുള്ള സിഗരറ്റുകൾക്ക് നോണ്‍ ഫിൽട്ടർ സിഗരറ്റുകൾക്ക് ഓരോ സ്റ്റിക്കിനും 2.05 രൂപ അധികതീരുവ ഏർപ്പെടുത്തും. ഇതേ നീളത്തിലുള്ള ഫിൽട്ടർ സിഗരറ്റുകളിൽ ഓരോ സ്റ്റിക്കിനും 2.10 രൂപ അധിക തീരുവ ഉണ്ടാകും.
ഇടത്തരം നീളമുള്ള സിഗരറ്റുകൾക്ക് (65-70 മില്ലി മീറ്റർ) ഓരോ സ്റ്റിക്കിനും ഏകദേശം 3.6 മുതൽ നാലു രൂപ വരെ നൽകേണ്ടിവരും. നീളമുള്ള പ്രീമിയം സിഗരറ്റുകൾക്ക് (70-75 മില്ലി മീറ്റർ) ഓരോ സ്റ്റിക്കിനും ഏകദേശം 5.4 രൂപ വീതം നൽകേണ്ടിവരും. ഏറ്റവും ഉയർന്ന നികുതി ഓരോ സ്റ്റിക്കിനും 8.50 രൂപ എന്ന ഉയർന്ന നികുതി നിരക്ക് അസാധാരണമോ നിലവാരമില്ലാത്തതോ ആയ സിഗരറ്റുകൾക്ക ബാധകമാകും. വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രമുഖ സിഗരറ്റ് ബ്രാൻഡുകളൊന്നും ഈ ഉയർന്ന നികുതി സ്ലാബിനു കീഴിൽ വരുന്നതല്ല.
ക്രിസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നികുതി ഉയരുന്നതോടെ അടുത്ത സാന്പത്തികവർഷം സിഗരറ്റ് വില്പനയിൽ ആറു മുതൽ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പറയുന്നത്.
രാജ്യത്ത് സിഗരറ്റുകൾക്ക് ചില്ലറവിലയുടെ 53 ശതമാനമാണ് നിലവിലുള്ള ശരാശരി നികുതി. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ബെഞ്ച് മാർക്കായ 75 ശതമാനത്തിലും ഏറെ താഴെയാണിത്. ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയർന്ന നികുതിനിരക്ക് ലോകാരോഗ്യസംഘടന ശിപാർശ ചെയ്യുന്നത്.
യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ചില്ലറവിലയുടെ 80-85 ശതമാനം നികുതിയായി ഈടാക്കുന്നു. ഫ്രാൻസ്, ന്യൂസിലൻഡ്, നിരവധി യൂറോപ്യൻ രാജ്യങ്ങൾ 70-80 ശതമാനത്തിലധികം നികുതി നിരക്ക് ഏർപ്പെടുത്തുന്നു. തുർക്കി, ദക്ഷിണാഫ്രിക്ക, ഫിലിപ്പീൻസ്, ചിലി പോലുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾപോലും കഴിഞ്ഞ പത്ത് വർഷത്തിനിടെ സിഗരറ്റ് നികുതി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിക്കുന്നതോ അതിൽ മുകളിലോ ആയി ഉയർത്തിയിട്ടുണ്ട്.
