14 വര്‍ഷത്തിനു ശേഷം പ്ലാച്ചിമടയില്‍ പുതിയ അടവുമായി കൊക്കക്കോള ! ഫാക്ടറി പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കിത്തുടങ്ങി; പുതിയ പദ്ധതിയെക്കുറിച്ച് കമ്പനി അധികൃതര്‍ പറയുന്നതിങ്ങനെ…

പാലക്കാട്: ദീര്‍ഘനാളുകള്‍ നീണ്ട സമരത്തെത്തുടര്‍ന്ന് പാലക്കാട്ടെ പ്ലാച്ചിമടയില്‍ നിന്നും കെട്ടുകെട്ടിയ കൊക്കക്കോള കമ്പനി 14 വര്‍ഷത്തിനു ശേഷം പ്രദേശത്ത് പുതിയ നീക്കത്തിനൊരുങ്ങുന്നു.കൊക്കകോളയുടെ ഉത്പാദനം നിര്‍ത്തിയെങ്കിലും പഴച്ചാര്‍ സംസ്‌കരണ സംഭരണ കേന്ദ്രമാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍, ജലചൂഷണം ഉണ്ടാകുമോ എന്ന് ഭയന്ന് പദ്ധതി മുന്നോട്ട് പോയിരുന്നില്ല. ഇപ്പോള്‍ ഇതുള്‍പ്പടെയുള്ള ഫുഡ്പാര്‍ക്കിന് കളമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

നേരത്തെ സമരത്തെ തുടര്‍ന്ന് കാടുപിടിച്ച് കിടക്കുകയായിരുന്ന 34 ഏക്കര്‍ വരുന്ന ഫാക്ടറി പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കി തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അനുമതിക്കായി കമ്പനി അധികൃതര്‍ സമീപിച്ചിട്ടില്ലെന്നാണ് പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പറയുന്നത്. കുടിവെള്ളമുപയോഗിച്ചുള്ള ഒരു വ്യവസായവും ഇവിടെ ഇനി അനുവദിക്കില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. തത്ക്കാലം പുതിയ പദ്ധതികളില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുമുണ്ട്.

പഴച്ചാറ് സംസ്‌കരണ കേന്ദ്രമെന്ന ആശയമുള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്ലാച്ചിമടയിലേക്ക് ആലോചിക്കുന്നുണ്ടെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കമ്പനിയും പരിസരവും വൃത്തിയാക്കുന്നത് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ വേണ്ടിയെന്നാണ് വിശദീകരണം. കമ്പനിയുടെ പുതിയ നീക്കം വരും നാളില്‍ വാര്‍ത്തയാകുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്.

Related posts