ഈ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5,000 രൂപയുടെ സ്വര്‍ണനാണയവും രണ്ട് ജോഡി യൂണിഫോമും സൗജന്യം! നിലനില്‍പ്പിനായുള്ള പതിനെട്ടാമത്തെ അടവ് പ്രയോഗിച്ച് ഒരു സര്‍ക്കാര്‍ സ്‌കൂള്‍

ലക്ഷക്കണക്കിന് രൂപ സ്‌കൂളിന് ഡൊണേഷനായി നല്‍കിയാണ് ബഹുഭൂരിപക്ഷം രക്ഷകര്‍ത്താക്കളും തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച സ്‌കൂളുകളില്‍ അഡ്മിഷന്‍ റെഡിയാക്കുന്നത്.

അതേസമയം മിക്കയിടങ്ങളിലെയും സര്‍ക്കാര്‍ സ്‌കൂളുകളിലെ സീറ്റുകള്‍ ആര്‍ക്കും വേണ്ടാതെ ഒഴിഞ്ഞ് കിടക്കുകയുമാണ്. നയാ പൈസ കൊടുക്കേണ്ടെന്ന് പറഞ്ഞാലും ആര്‍ക്കും വേണ്ടാതെ ആ സീറ്റുകള്‍ അങ്ങനെ തന്നെ കിടക്കും.

എന്നാല്‍ തമിഴ്‌നാട്ടിലെ ഈ സ്‌കൂളില്‍ ചേര്‍ന്നാല്‍ കുട്ടികള്‍ക്ക് തിരിച്ചാണ് പണം കിട്ടുക. സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ വെല്ലുവിളിയെ നേരിടാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരു സ്‌കൂള്‍. ഈ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ 5,000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ട് ജോഡി യൂണിഫോമും സൗജന്യമായി ലഭിക്കും.

കോയമ്പത്തൂരിലെ അണ്ണൂരിനടുത്ത് കോണര്‍പാളയത്തിലെ ഒരു പ്രൈമറി സ്‌കൂളിലാണ് കുട്ടികളെയും അധ്യാപകരെയും പിടിക്കാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. ആദ്യം ചേര്‍ക്കുന്ന പത്തു കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക.

സംഭവം അറിഞ്ഞ് മൂന്ന് കുട്ടികള്‍ ചേരാനെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് മൂന്ന് കുട്ടികള്‍ കൂടി ചേരുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് ചന്ദ്രകുമാര്‍ പറയുന്നു.

1996 ല്‍ സ്‌കൂള്‍ തുടങ്ങുന്ന സമയത്ത് ഇവിടെ 165 കുട്ടികളുണ്ടായിരുന്നു. പിന്നീട് വിളനാശത്തെത്തുടര്‍ന്ന് ഈ ഗ്രാമത്തിലെ ആളുകള്‍ മറ്റ് ഗ്രാമങ്ങളിലേക്ക് കുടിയേറിയതോടെ സ്‌കൂളില്‍ കുട്ടികളുടെ എണ്ണവും കുറഞ്ഞു.

നിലവില്‍ ആറു കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. പത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ നിന്നും കുട്ടികളെയും അധ്യാപകരെയും അടുത്ത സ്‌കൂളുകളിലേക്ക് മാറ്റിയ ശേഷം അടച്ചു പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.

അതുകൊണ്ട് തന്നെ പത്തു കുട്ടികളെ എങ്ങിനെയെങ്കിലും ആകര്‍ഷിക്കാനാണ് സ്‌കൂള്‍ ഈ പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്‌കൂള്‍ നില നിര്‍ത്തുന്നതിനായി സ്ഥലത്തെ ബിസിനസ് പ്രമുഖനായ ശേഖറാണ് 5000 രൂപയുടെ സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്തത്.

കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചപ്പോള്‍ അവരും സമ്മതിക്കുകയായിരുന്നു. തങ്ങളുടെ ഗ്രാമത്തിന്റെ അഭിമാനമാണ് ഈ സ്‌കൂളെന്നും അതുകൊണ്ട് പൂട്ടാന്‍ അനുവദിക്കില്ലെന്നും ഗ്രാമത്തലവനായ സെല്‍വരാജ് പറഞ്ഞു.

Related posts