ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയോ ? ഭാര്യ ലക്ഷ്മിയുടെ മൊഴിയിലെ ആശയക്കുഴപ്പം പോലീസിനെയും സംശയത്തിലാക്കുന്നു;വീട്ടുകാരുടെ ആരോപണവും സംശയം ബലപ്പെടുത്തുന്നു…

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാറപടകത്തില്‍ ദുരൂഹത ഉയരുന്നു. ഭാര്യ ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയിലെ ആശയക്കുഴപ്പമാണ് പോലീസിനെ കുഴപ്പിക്കുന്നത്. കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലെന്നാണ് ഭാര്യ ലക്ഷ്മി പറയുന്നത്. ബാലഭാസ്‌കറാണ് കാറോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി വീണ്ടും എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും.

ആറ്റിങ്ങല്‍ ഡിവൈ.എസ്പിക്കു നല്‍കിയ മൊഴിയില്‍ അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍, തേജസ്വിനിക്കൊപ്പം മുന്‍സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു മൊഴി നല്‍കിയത്. അതനുസരിച്ച്, തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂവെന്നും പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചതെന്നുമാണ് അര്‍ജുന്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ബാലഭാസ്‌കറിന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തവരെ കുറിച്ചുള്ള സൂചനകളും ഈ വാര്‍ത്തിയിലുണ്ടായിരുന്നു.

വയലിനിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്ന ആളായിരുന്നു ബാലഭാസ്‌കര്‍. സംഗീതലോകത്ത് ബാലുവിന് ശത്രുക്കളുണ്ടായിരുന്നുവെന്ന് ബാലു തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിന് തൃശൂരില്‍ പോയതാണ് ബാലുവും കുടുംബവും. രാത്രിയില്‍ തങ്ങാന്‍ തൃശൂരില്‍ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കള്‍ക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കള്‍ക്ക് കിട്ടിയ അറിവും. രാത്രി തൃശൂരില്‍ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരില്‍ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട നല്‍കുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പ്രാഥമിക അന്വേഷണം തുടങ്ങി കഴിഞ്ഞു. ഇതിനിടെയാണ് ലക്ഷ്മിയുടെ മൊഴി പുറത്തുവന്നത്. ഇതോടെ ചര്‍ച്ചകള്‍ക്ക് പുതിയ രൂപം വരികയാണ്. ലക്ഷ്മിയുടെ ആശുപത്രി ചെലവിന് പോലും ബാലഭാസ്‌കറിന്റെ പണം കൈകാര്യം ചെയ്തവര്‍ പണം നല്‍കാന്‍ മടി കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലക്ഷ്മിയും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണിരുന്നതെന്നും താന്‍ പിന്നിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നും അര്‍ജുന്‍ മൊഴി നല്‍കി. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ്. ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൃശൂരില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന.

സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാല്‍ ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകര്‍ത്തു. സംഗീതത്തെ ജീവനേക്കാള്‍ പ്രണയിച്ച ബാലഭാസ്‌കര്‍ ഒരിക്കല്‍ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകള്‍ നല്‍കി. ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാര്‍ത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ ചില അനുഭവങ്ങള്‍ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കര്‍ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളില്‍ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കള്‍ നടത്തിയിരുന്നത്. ഇക്കാര്യം ഇനി പൊലീസും പരിശോധിക്കും. എന്തായാലും എല്ലാവരുടെയും മൊഴി ഒന്നു കൂടി എടുക്കുന്നതോടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Related posts