അവളെ നീയിനി അങ്ങനെ വിളിച്ചാല്‍ വിവരമറിയും ! ഭാര്യയുടെ കറുത്തനിറത്തെ പതിവായി പരിഹസിച്ച ഭര്‍ത്താവിന് കോടതി കൊടുത്തത് എട്ടിന്റെ പണി…

ചണ്ഡിഗഡ്: കുടുംബത്തില്‍ വഴക്കുണ്ടാകുമ്പോള്‍ പരസ്പരം പഴിചാരുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പതിവാണ്.
തൊലിയുടെ നിറത്തിന്റെ പേരില്‍ ചിലപ്പോള്‍ കളിയാക്കാറുണ്ട്.

എന്നാല്‍ ഇത്തരം കളിയാക്കല്‍ കൂടിപ്പോയാല്‍ കളി കാര്യമാകുമെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. നിറം കാരണം പതിവായി ‘കാളി’ യെന്ന് കളിയാക്കുന്ന ഭര്‍ത്താവില്‍ നിന്നും ചണ്ഡിഗഡ് കോടതി യുവതിക്ക് വിവാഹമോചനം അനുവദിച്ചു.

ആള്‍ക്കാരുടെ മുന്നില്‍ കറുത്തനിറത്തെ ആക്ഷേപിച്ചു സംസാരിക്കുന്നത് സഹിക്കാന്‍ വയ്യെന്നും ഭര്‍ത്താവില്‍ നിന്നും അകന്നു നില്‍ക്കാന്‍ അനുവദിക്കണമെന്നുമുള്ള അവരുടെ ഹര്‍ജി പരിഗണിച്ചു.

ഭക്ഷണം ഉണ്ടാക്കാനും മറ്റും താമസിക്കുമ്പോള്‍ ഭര്‍ത്താവ് തന്നെ ഇങ്ങനെയായിരുന്നു വിളിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. ഈ രീതിയിലുള്ള അപമാനവും ആക്ഷേപവും സഹിക്കാന്‍ കഴിയാതായെന്നും ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

പ്രതി വാദിയെ മാനസീകശാരീരിക പീഡനങ്ങള്‍ക്ക വിധേയമാക്കുന്നതായി ഇതിലൂടെ തെളിയിക്കപ്പെട്ടതായി കോടതി വിലയിരുത്തി. ജസ്റ്റീസ് എംഎംഎഎസ് ബേഡിയും ജസ്റ്റീസ് ഗുര്‍വീന്ദര്‍ സിംഗ് ഗില്ലും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ യുവതി സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലം ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നതായി കോടതി വിലയിരുത്തി.

വിവാഹ ജീവിതത്തിന്റെ തുടക്കകാലം മുതല്‍തന്നെ ഭര്‍ത്താവ് ഇങ്ങനെ വിളിച്ചിരുന്നതായി യുവതിയ്ക്കായി കോടതിയില്‍ എത്തിയ അഭിഭാഷകന്‍ ജെപി ശര്‍മ്മ വ്യക്തമാക്കി. ആഹാരം ഉണ്ടാക്കിയില്ലെങ്കില്‍ വഴക്കുണ്ടാക്കാനായി ഭര്‍ത്താവ് ഭദ്രകാളി എന്നാണ് വിളിച്ചിരുന്നതെന്നും ഇത് കടുത്ത അപമാനമായി യുവതിക്ക് തോന്നിരുന്നതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പരിഹാസവും അപമാനവും പതിവായപ്പോള്‍ യുവതി 2012 ല്‍ സ്വന്തം മാതാപിതാക്കള്‍ക്ക് അരികിലേക്ക് തിരിച്ചു പോയിരുന്നു. മകനെ ഒറ്റയ്ക്കാക്കി പോയാല്‍ വേറെ വിവാഹം നടത്തിവിടുമെന്നാണ് ഭര്‍ത്താവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയിരുന്നത്. പല ഭര്‍ത്താക്കന്മാര്‍ക്കും ഒരു പാഠമാണ് ഈ വിധി.

Related posts