സ്വന്തംലേഖകൻ
തൃശൂർ: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയത് തൃശൂരായിരുന്നു. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയെ കഴിഞ്ഞ ജനുവരി 27നായിരുന്നു തൃശൂർ ജനറൽ ആശുപത്രിയുടെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
സ്രവവും രക്തവുമെടുത്ത് പൂനയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതിനുശേഷം റിസൽറ്റിനായി കാത്തിരിക്കുകയായിരുന്നു രാജ്യം മുഴുവനും. ജനുവരി മുപ്പതിന് പേടിച്ചത് തന്നെ സംഭവിച്ചു. ഫലം പോസിറ്റീവ്.
പിന്നെ എല്ലാവരും നെട്ടോട്ടമായിരുന്നു. തിരുവനന്തപുരത്തു നിന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയടക്കം മറ്റു മന്ത്രിമാരും മെഡിക്കൽ ടീമും തൃശൂരിലേക്ക് പാഞ്ഞെത്തി.
നിരന്തരം യോഗങ്ങളും പരിശോധനകളും നിർദ്ദേശങ്ങളുമായി ഉറങ്ങാത്ത രാത്രിയായിരുന്നു. ഒടുവിൽ പെണ്‍കുട്ടിയെ രാത്രി തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനം. 31ന് പുലർച്ചെ അഞ്ചിന് ആദ്യ കോവിഡ് രോഗിയെ മെഡിക്കൽ കോളജിൽ സജ്ജീകരിച്ച വാർഡിലേക്കെത്തിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രിയും മറ്റു പ്രമുഖരുമടക്കം തൃശൂരിലേക്ക് വിളിച്ച് സ്ഥിതിഗതികൾ അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ പെണ്‍കുട്ടിക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വുഹാനിലെ മാർക്കറ്റിലൊന്നും പോകാത്തതിനാൽ കോവിഡ് ഉണ്ടാകില്ലെന്നായിരുന്നു ധരിച്ചിരുന്നത്.
ഈ കുട്ടിയോടൊപ്പം വന്ന മറ്റുള്ളവർക്ക് പക്ഷേ രോഗം ബാധിച്ചിരുന്നില്ല. 19 ദിവസം കഴിഞ്ഞതോടെ പെണ്‍കുട്ടി രോഗമുക്തയായി. പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പെണ്‍കുട്ടിയെ പരിശോധിക്കാനും രക്ത സാന്പിളെടുക്കാനുമെത്തി.
വാക്സിന്റെ നിർമാണത്തിന് ഇത്തരം പരിശോധന അനിവാര്യമാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ പെണ്‍കുട്ടി സന്തോഷവതിയാണ്. വുഹാനിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും ഓണ്‍ലൈൻ മെഡിക്കൽ പഠനം തുടരുകയാണിപ്പോൾ.
പക്ഷേ രാജ്യത്ത് അന്നു തുടങ്ങിയ കോവിഡ് ബാധയ്ക്ക് ഇപ്പോഴും കാര്യമായ കുറവൊന്നും വന്നിട്ടില്ല. കോവിഡിന് ജനതിക മാറ്റം സംഭവിച്ച് പുതിയ രൂപത്തിലെത്തുന്നതിന്റെ ഭീതിയിലാണിപ്പോഴും.
അവൾ റിസ്വാന… വരും നാളുകളിൽ ഡോ.റിസ്വാന
റിസ്വാന എന്നായിരുന്നു ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയുടെ പേര്. ആ പേരു തന്നെ പുറംലോകമറിഞ്ഞത് ഒരുപാട് മാസങ്ങൾക്കു ശേഷമായിരുന്നു. കോവിഡ് രോഗിയുടെ ഐഡിന്റിറ്റി വെളിപ്പെടുത്തുന്നതിലുള്ള സാങ്കേതിക തടസങ്ങൾ കാരണം മതിലകത്തെ പെണ്‍കുട്ടിയെന്നായിരുന്നു അടുത്തിടെ വരെ അവൾ അറിയപ്പെട്ടിരുന്നത്.
എന്നാൽ കോവിഡിനെ അതിജീവിച്ച പെണ്‍കുട്ടിയെന്ന നിലയ്ക്ക് അവളുടെ പേര് ലോകമറിയണമായിരുന്നു. ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരിക്കുന്ന മിടുക്കിയായ അവൾ നാളെ….അധികം താമസിയാതെ ഡോ.റിസ്വാന എന്നറിയപ്പെടും.
ഒരു വർഷം മുന്‍പത്തെ ജനുവരി മാസം…..
2020നെ വരവേൽക്കുന്പോൾ മതിലകത്തെ പെണ്‍കുട്ടി വരാൻ പോകുന്ന മഹാമാരിയെക്കുറിച്ച് ബോധവതിയായിരുന്നു. കാരണം ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരിലേക്ക് മടങ്ങാനൊരുങ്ങും മുന്‍പ് അവളെടുത്ത മുൻകരുതലുകൾ ശ്രദ്ധേയമായിരുന്നു.
ചൈനയിൽ നിന്ന് മതിലകത്തെ വീട്ടിലേക്ക് വരും മുന്‍പേ അവൾ വീട്ടിലുള്ള ചേട്ടന്റെ ഗർഭിണിയായ ഭാര്യയേയും കുട്ടിയേയും അവിടെ നിന്നും മാറ്റി. മാസ്കണിഞ്ഞാണ് അവൾ വീട്ടിലേക്ക് വന്നത്. വന്നതും നേരെ വീട്ടിലെ ഒരു മുറിയിൽ ഒറ്റയ്ക്കായി താമസം.
ഹെൽത്ത് നഴ്സ് ഷീബ പറയുന്നു
മതിലകം കൂളിമുട്ടത്തെ ഹെൽത്ത് സെന്ററിൽ റിസ്വാന ചൈനയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ പരിശോധനകൾക്കായി വന്നിരുന്നു.
വീട്ടിലെത്തി സ്വയം നിരീക്ഷണത്തിലേക്ക് അവൾ പോയതു മുതൽ ദിവസേന വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഫോണ്‍ വിളിച്ചു ചോദിച്ചപ്പോൾ ചെറിയൊരു തൊണ്ടവേദനയുണ്ടെന്ന് റിസ്വാന പറഞ്ഞത്.
ഉടൻ വിവരം തൃശൂർ ഡിഎംഒയെ അറിയിക്കുകയും അവിടെ നിന്ന് ആംബുലൻസെത്തി റിസ്വാനയേയും ഉമ്മയേയും തൃശൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് കോവിഡ് പോസിറ്റീവ് എന്ന പരിശോധന ഫലം വരുന്നത്.
റിസ്വാനയെ ചികിത്സിച്ച ഡോ.ജിജിത്ത് കൃഷ്ണൻ
ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്ന് കേട്ടപ്പോൾ സത്യത്തിൽ അതൊരു ചലഞ്ചായിരുന്നു. അതുവരെ പരിചിതമല്ലാതിരുന്ന ഒരു രോഗത്തെയാണ് ചികിത്സിക്കേണ്ടത്.
ഒട്ടും വ്യക്തവും നിശ്ചയവുമില്ലാത്ത പാതയിലൂടെയാണ് സഞ്ചരിക്കേണ്ടത് എന്നറിയാമായിരുന്നു. അതിന്റെ ഒരു ചെറിയ അവ്യക്തതയുണ്ടായിരുന്നു. രോഗിക്ക് ലക്ഷണങ്ങൾ കുറവായിരുന്നുവെന്നതും ന്യൂമോണിയ ഇല്ലായിരുന്നുവെന്നതും ആശ്വാസം പകർന്നു.
എന്നാൽ ഏതു സമയത്തും വ്യതിയാനം വരാവുന്ന അസുഖമെന്ന നിലയ്ക്കും കൊറോണ എന്ന രോഗത്തിന്റെ കാര്യങ്ങൾ മനസിലാക്കി വരുന്നതേയുള്ളുവെന്നതും ആശങ്കയുണ്ടാക്കിയിരുന്നു. അതേസമയം പുതിയ രോഗം ചികിത്സിക്കാൻ അവസരം ലഭിച്ചതിന്റെ എക്സൈറ്റ്മെന്റും ഉണ്ടായിരുന്നു.
അയ്യോ അച്ഛാ പോകല്ലേ…അയ്യോ അച്ഛാ പോകല്ലേ…..
ഡോ.ജിജിത്ത് കൃഷ്ണന്റെ മെഡിക്കൽ സർവീസിനിടയിൽ ആദ്യമായി മക്കൾ പപ്പ ആ രോഗിയെ ചികിത്സിക്കാൻ പോകേണ്ട എന്ന് കരഞ്ഞു പറഞ്ഞത് 2020 ജനുവരി 30നാണ്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു എന്നറിഞ്ഞതോടെ ഡോ.ജിജിത്ത് കൃഷ്ണന്റെ മക്കളും കുടുംബവും ആശങ്കയിലായി.
ആശുപത്രിയിലേക്ക് പുറപ്പെടുന്പോഴാണ് മക്കൾ കരഞ്ഞുകൊണ്ട് പപ്പ പോകരുതെന്നും ആ രോഗിയുടെ അടുത്ത് പോകേണ്ടെന്നും പേടിയോടെ അപേക്ഷിച്ചത്.
ആദ്യം പേടി….പിന്നെ ഒറ്റക്കെട്ടായി കൈകാര്യം ചെയ്തു. – കെ.എൻ.നാരായണൻ
കോവിഡ് രോഗി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തുന്നുവെന്ന് കേട്ടപ്പോൾ കാന്പസിലാകെ പെട്ടന്ന് ഒരു പേടിയുണ്ടായെന്ന് ജീവനക്കാരുടെ പ്രതിനിധിയും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.എൻ.നാരായണൻ ഓർക്കുന്നു.
എന്നാൽ പിന്നെ ആ പേടിയൊക്കെ മാറ്റി ഒറ്റക്കെട്ടായി മെഡിക്കൽ കോളജ് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ആദ്യ കോവിഡ് രോഗിയെ സ്വീകരിക്കാനും അവളെ ചികിത്സിക്കാനും തയ്യാറായി.
ഇപ്പോൾ റിസ്വാന ചെയ്യുന്നത്…..
ചൈനയിലെ വുഹാനിൽ നിന്ന് ഓണ്‍ലൈൻ വഴി മെഡിക്കൽ ക്ലാസുകൾ അറ്റൻഡു ചെയ്യുന്ന തിരക്കിലാണ് റിസ്വാന. പ്രാക്ടിക്കൽ പരീക്ഷയടക്കമുള്ള കാര്യങ്ങൾക്ക് വീണ്ടും വുഹാനിലേക്ക് തിരിച്ചുപോകണം. ചൈനയിലേക്ക് പോകാൻ അനുമതി കാത്തിരിക്കുകയാണ് ഈ മിടുക്കി.