തൃശൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ തൃശൂരിലെ സിപിഐയിൽ പൊട്ടിത്തെറി. നാട്ടികയിൽ പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് സി.സി. മുകുന്ദൻ എംഎൽഎ. മന്ത്രി കെ. രാജനും വി.ആർ. സുനിൽ കുമാറിനുമടക്കം ഇളവ് അനുവദിക്കുന്പോൾ മണ്ഡലത്തിൽ വൻ വിജയംനേടിയ തന്നെ അവഗണിച്ചെന്ന് ആരോപിച്ചാണു മുതിർന്ന സിപിഐ നേതാവു കൂടിയായ മുകുന്ദൻ രംഗത്തുവന്നത്.
ഒരു തവണ ജയിച്ചവർക്കു രണ്ടാമൂഴം നൽകണമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽപറത്തിയാണു മുകുന്ദനെ അവഗണിച്ചത്. രണ്ടുവട്ടം എംഎൽഎയും രണ്ടുവട്ടം ഗുരുവായൂർ നഗരസഭാ ചെയർപേഴ്സണുമായ ഗീതാ ഗോപിയെയാണു നിലവിൽ പരിഗണിക്കുന്നത്. മുകുന്ദനെ ഒഴിവാക്കിയതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനും വൻ പ്രതിഷേധമുണ്ട്.
പാർട്ടിക്കു വേണ്ടി പണപ്പിരിവു നടത്താൻ തനിക്കു കഴിയില്ലെന്നും മോശപ്പേരു കേട്ടതിന്റെ പേരിലാണ് കഴിഞ്ഞവട്ടം ഗീതാ ഗോപിയെ ഒഴിവാക്കി തന്നെ മത്സരിപ്പിച്ചതെന്നും മറ്റൊരാളെയാണ് മത്സരിപ്പിച്ചതെങ്കിൽ മനസിലാക്കാൻ കഴിയുമായിരുന്നെന്നും മുകുന്ദൻ പറഞ്ഞു. പാർട്ടി ഒഴിവാക്കിയാലും മത്സര രംഗത്തുണ്ടാകും. പാർട്ടി നിലപാടിനു വിരുദ്ധമായി മത്സരിച്ചാൽ പുറത്താക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണത്തിൽ പാർട്ടി മറുപടി പറയുമെന്ന് ഗീതാ ഗോപി പ്രതികരിച്ചു. മുകുന്ദനുമായി സംസാരിച്ചെന്നും തീരുമാനത്തിനു കാത്തിരിക്കുന്നെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുൻ എംപിയും നാട്ടുകാരനുമായ ടി.എൻ. പ്രതാപനും കെ.സി. വേണുഗോപാലും മുകുന്ദനുമായി സംസാരിച്ചു.
സമാന നീക്കത്തിലാണു ബിജെപിയും. മുകുന്ദന്റെ പ്രതിഷേധവും മണ്ഡലത്തിലെ ജയസാധ്യതയും കണക്കിലെടുത്താണു കോണ്‍ഗ്രസിന്റെ നീക്കം. തൃശൂരിലെ സിപിഐയിൽ നിലനിൽക്കുന്ന ശക്തമായ ചേരിപ്പോരാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് ആരോപണം.കളങ്കരഹിതമായ ജീവിതം നയിക്കുന്ന മുകുന്ദന് മണ്ഡലത്തിൽ മികച്ച ജയസാധ്യതയുണ്ടെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തൽ.
എംഎൽഎ എന്ന നിലയിൽ പാർട്ടി നിയോഗിച്ച സെക്രട്ടറി താൻ അറിയാതെ ലെറ്റർ പാഡുകളും ഒപ്പും ദുരുപയോഗം ചെയ്യുന്നെന്ന പരാതിയോടെയാണു മുകുന്ദൻ സിപിഐ ജില്ലാനേതൃത്വത്തിന് അനഭിമതനായിത്തീർന്നത്. മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന വി.എസ്. സുനിൽ കുമാറിനൊപ്പം പ്രവർത്തിച്ച പിഎയ്ക്കെതിരേയാണു മുകുന്ദൻ കടുത്ത ആരോപണം ഉയർത്തിയത്.
സെക്രട്ടറിയെ മാറ്റുന്നതുവരെ മുകുന്ദൻ പാർട്ടിനേതൃത്വവുമായി അകന്നുനിന്നു. നേതൃത്വത്തോടുള്ള അതൃപതി പൊതുവിടങ്ങളിലും പരസ്യമാക്കി. ജില്ലയിലെ ഒരു വിഭാഗം മുകുന്ദന് എതിരായി. ഇവരാണ് മുകുന്ദനു സീറ്റു നൽകുന്നതിനെ എതിർത്തത്.ചുമട്ടുകാരനും യൂണിയർ നേതാവുമായി അടിസ്ഥാന വർഗത്തിൽനിന്ന് ഉയർന്നുവന്ന ദളിതനാണു സി.സി. മുകുന്ദൻ.
എക്കാലത്തും സാധാരണക്കാർക്കിടയിലായിരുന്നു മുകുന്ദന്റെ പ്രവർത്തനം. കഴിഞ്ഞവട്ടം കോണ്‍ഗ്രസ് സ്ഥാനാർഥി സുനിൽ ലാലൂരിനെ കാൽലക്ഷത്തിനു മുകളിൽ വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. ജപ്തിയായ, ചോർന്നൊലിക്കുന്ന വീട്ടിലെ താമസവും ബാല്യകാല ദുരിതങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത ജീവിതകഥ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതടക്കം ജനങ്ങൾക്കിടയിൽ മുകുന്ദന്റെ മതിപ്പു വർധിപ്പിച്ചിട്ടുണ്ട്.
