സുധീര്‍ കരമനയ്‌ക്കെതിരേ കട്ടക്കലിപ്പുമായി സിപിഎം ! സിഐടിയുവിനെതിരേ നടത്തിയ പരസ്യ പ്രസ്താവന പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയെന്ന് വിലയിരുത്തല്‍…

നോക്കുകൂലി വിഷയത്തില്‍ നടന്‍ സുധീര്‍ കരമനയ്ക്കു നേരെ കട്ടക്കലിപ്പുമായി സിപിഎം. കഴിഞ്ഞതൊന്നും മറക്കരുതെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സുധീറിനോടു പറഞ്ഞതായാണ് വിവരം. സുധീര്‍ കരമനയുടെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായപ്പോഴെല്ലാം പാര്‍ട്ടി സുധീറിനൊപ്പം നിന്നു. എന്നിട്ടും സുധീര്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ തള്ളി പറഞ്ഞു എന്നാണ് സിപിഎമ്മിന്റെ പരാതി.

എന്നാല്‍ വാര്‍ത്ത കൊടുത്തത് താനല്ലെന്നും തിരുവനന്തപുരത്തുള്ള തന്റെ കെട്ടിടം കോണ്‍ട്രാക്റ്റര്‍ ആയിരിക്കാമെന്നും സുധീര്‍ പറഞ്ഞതായാണ് വിവരം. പല ചാനലുകളിലും സുധീര്‍ പ്രത്യക്ഷപ്പെട്ടത് വിനയായി. സുധീര്‍ കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ്.

അദ്ദേഹത്തിന്റെ പിതാവ് കരമന ജനാര്‍ദ്ദനന്‍ നായരും കമ്യൂണിസ്റ്റുകാരനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐ നേതാവായിരുന്നു സുധീര്‍. പഠന ശേഷവും സിപിഎമ്മില്‍ സജീവമാണ്. സിപിഎം വേദികളിലെ സജീവ സാന്നിധ്യമാണ് സുധീര്‍.

മുമ്പ് സ്‌കൂള്‍ അധ്യാപകനായിരുന്ന സുധീറിനെ തൊഴില്‍പരമായ പ്രതിസന്ധികളില്‍ നിന്ന് പല തവണ രക്ഷിച്ചിട്ടുണ്ടെന്നാണ് സിപിഎം അവകാശപ്പെടുന്നത്. സുധീര്‍ വിഷയത്തില്‍ പൂര്‍ണമായും സര്‍ക്കാര്‍ സുധീറിനൊപ്പമായിരുന്നു. മാനേജ്‌മെന്റിന് സിപിഎമ്മുമായി ബന്ധം ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ സുധീറിനൊപ്പം നിന്നു. വി.ശിവന്‍കുട്ടി പലവട്ടം വിഷയത്തില്‍ ഇടപെട്ടിരുന്നു.

വീട് സുധീറിന്റേതാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു വിഷയം ഉണ്ടാകുമായിരുന്നില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കുമെന്ന് നമുക്ക് മനസിലാക്കാം.

ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നെങ്കില്‍ സുധീറിന് തങ്ങളെ വിളിക്കാമായിരുന്നല്ലോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ചാക്കയിലെ പ്രാദേശിക സിപിഎം നേതാക്കളെ സുധീറിനറിയാം. അവരുടെയെല്ലാം ഫോണ്‍ നമ്പരും സുധീറിന്റെ കൈയിലുണ്ട്.

എന്നിട്ടും അവരെയൊന്നും വിളിക്കാതെ വിളിച്ചു കൂട്ടിയത് ചാനലുകാരെയാണ്. അത് പാര്‍ട്ടിയെ അപമാനിക്കുന്നതായി പോയി. ഒരിക്കലും പാര്‍ട്ടിയോട് ഇത്തരത്തില്‍ പെരുമാറരുതായിരുന്നു എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

സുധീറിന്റെ കലിപ്പ് പ്രദേശവാസികളായ തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ വരുന്ന സാധന സാമഗ്രികള്‍ ഇറക്കാന്‍ എല്ലാവരും സ്വയം ശ്രമിക്കുന്നു. സിഐടിയുക്കാര്‍ വന്നാല്‍ വിരട്ടി ഓടിക്കുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ചാനലുകാരെ വിളിച്ച് നാറ്റിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

തങ്ങള്‍ക്ക് പാര്‍ട്ടിക്കാരനായ സുധീര്‍ തന്നെ പണി തരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്തായാലും സുധീര്‍ പാര്‍ട്ടിക്ക് കൊടുത്തത് കിടിലന്‍ പണിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

 

Related posts