ലോക്കല്‍ സെക്രട്ടറിക്ക് ഭര്‍ത്തൃമതിയായ യുവതിയുമായി അവിഹിതം; കുഞ്ഞുണ്ടായപ്പോള്‍ കളി ആകെമാറി; ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കോടതിയെ കബളിപ്പിക്കാന്‍ ശ്രമം;സംഗതി പൊളിഞ്ഞപ്പോള്‍ സംഭവിച്ചതിങ്ങനെ…

പത്തനംതിട്ട:എതിര്‍പാര്‍ട്ടിയിലെ യുവനേതാക്കളെ വല്ല പെണ്ണുകേസിലോ ഗര്‍ഭക്കേസിലോ പെടുത്തി നാറ്റിക്കുക പണ്ടു മുതലേ സിപിഎമ്മിന്റെ തന്ത്രമാണ്. എന്നാല്‍ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ തകര്‍ക്കാനും സിപിഎം ഇതേ തന്ത്രം തന്നെ പയറ്റുകയാണ്.പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പണി കൊടുത്തിരിക്കുന്നത് സിപിഎമ്മിലെ രണ്ട് നേതാക്കള്‍ക്കാണ്.

ഒന്ന് തിരുവല്ല നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സജിമോന്‍. രണ്ടാമന്‍ സിപിഐഎം അനുകൂല സംഘടനയായ പൊലീസ് അസോസിയേഷന്റെ അടുത്ത സെക്രട്ടറിയാകാന്‍ ഉടുപ്പും തയ്പിച്ച് കാത്തിരിക്കുന്ന ഹരിലാല്‍ എന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും.

അവിവാഹിതനായ സജിമോന്‍ ഭര്‍ത്താവ് വിദേശത്തുള്ള രണ്ടു മക്കളുള്ള വീട്ടമ്മയുമായി അടുക്കുന്നു. ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായതോടെ സംഭവം എല്ലാവരും അറിഞ്ഞു.ഇതോടെ വീട്ടുകാരും നാട്ടുകാരും സജിമോനെതിരേ തിരിഞ്ഞു.തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത സജിമോനോട് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.

ടെസ്റ്റ് അട്ടിമറിക്കാന്‍ വേണ്ടി സജിമോന് പകരം മറ്റൊരാളാണ് രക്തസാമ്പിള്‍ കൊടുത്തത്. പക്ഷേ, നഴ്‌സിനോട് ഇയാള്‍ യഥാര്‍ഥ പേര് പറഞ്ഞതോടെ സാമ്പിള്‍ മാറിപ്പോയി. സംഭവം വെളിയില്‍ വന്നതോടെ ടെസ്റ്റിന് പ്രതിയുമായി പോയ സീനിയര്‍ സിപിഓ ഹരിലാലിനെതിരേ റിപ്പോര്‍ട്ടുമായി. ഏപ്രില്‍ നാലിനാണ് സംഭവം നടന്നത്. റിപ്പോര്‍ട്ട് തിരുവല്ല സിഐ എസ്പിക്കും അവിടുന്ന് അത് ഐജി മനോജ് ഏബ്രഹാമിനും പോയി. പക്ഷെ ഒരു കാര്യവുമുണ്ടായില്ല.

ഗര്‍ഭവിവരം പുറത്തറിഞ്ഞതോടെ സജിമോന്‍ തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഒക്ടോബറില്‍ സജിമോന്‍ ഒളിവില്‍പ്പോയി.

പാര്‍ട്ടിക്കുണ്ടായ നാണക്കേട് ഒഴിവാക്കുന്നതിന് സജിമോനെ സഹായിക്കുന്നതിനു വേണ്ടി കേസ് ലഘൂകരിക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടു. അങ്ങനെ സജിമോന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്.

ഇതിന്‍ പ്രകാരം ഏപ്രില്‍ നാലിന് സജിമോന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരായി. ഇയാളുടെ ലൈംഗിക ശേഷിയും പരാതിക്കാരിക്ക് കുട്ടിയുള്ളതിനാല്‍ അതിന്റെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എയും പരിശോധിക്കുന്നതിന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിലാലിനൊപ്പം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഓപി കൗണ്ടറില്‍ നിന്ന് സജിമോന്റെ പേരില്‍ ടിക്കറ്റ് എടുത്ത് ആദ്യം ലൈംഗികശേഷി പരിശോധിച്ചു.

തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ശേഖരിക്കാന്‍ ലബോറട്ടറിയില്‍ ചെന്നപ്പോഴാണ് ആള്‍മാറാട്ടം നടത്തിയത്. സജിമോന്റെ പേരില്‍ എടുത്ത ഓപി ടിക്കറ്റുമായി മറ്റൊരാളാണ് രക്തം നല്‍കാന്‍ എത്തിയത്. രക്തമെടുത്ത ടെക്‌നീഷ്യന്‍ ഓപി ടിക്കറ്റ് നോക്കാതെ വന്നയാളോട് പേര് ചോദിച്ചു. ഇയാളാകട്ടെ സജിമോന്റെ പേര് പറയുന്നതിന് പകരം സ്വന്തം പേര് തന്നെ അറിയാതെ പറയുകയും ചെയ്തു.

സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാന്‍ പൊലീസ് ചെന്നപ്പോഴാണ് സജിമോന്റെ പേരില്‍ സാമ്പിള്‍ എടുത്തിട്ടില്ല എന്നും പൊലീസ് ചോദിച്ച സാമ്പിള്‍ സുമേഷ് എന്ന പേരിലാണുള്ളത് എന്നും അറിയുന്നത്. സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി രായപ്പന്‍ റാവുത്തറെ ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള ചുമതലപ്പെടുത്തി.

തെളിവെടുപ്പിന് ഒപ്പം പോയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിലാലിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതെന്ന് അറിയുന്നു. സിപിഎം അനുകൂല പൊലീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഹരിലാലിനാണ് തിരുവല്ലയിലെ ജനമൈത്രി പൊലീസിന്റെ ചുമതലയുമുള്ളത്.

സജിമോനെ രക്ഷപ്പെടുത്തിയതും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാന്‍ സഹായിച്ചതും ആള്‍മാറാട്ടം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയുണ്ടെന്നും സൂചനയുണ്ട്.സംഭവം വിവാദമായതോടെ തെളിവെടുപ്പിന് ഒപ്പം പോയ സിവില്‍ പൊലീസ് ഓഫീസറെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഈ കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ തന്നെ പൊലീസിന്റെഅന്വേഷണത്തിലെ ഉദാസീനത വ്യക്തമാണ്. മജിസ്‌ട്രേറ്റ് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടു പോലും പൊലീസ് തയാറായിരുന്നില്ല. പ്രതി ഒളിവിലാണ് എന്ന തൊടുന്യായമാണ് നിരത്തിയത്. അതേസമയം, ഇയാള്‍ തിരുവല്ലയിലൂടെ നെഞ്ചും വിരിച്ച് നടന്നിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഒടുവില്‍ പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയായ സജിമോന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതെന്നും പരാതിയുണ്ട്. കേസ് പാടേ അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഡിഎന്‍എയില്‍ കൃത്രിമത്വം നടത്താന്‍ ആസൂത്രിത ഗൂഢാലോചന തന്നെ നടന്നിരുന്നുവെന്ന് വേണം സംശയിക്കാന്‍. പൊലീസ് അസോസിയേഷനിലെ വിഭാഗീയതും സിപിഎമ്മിന്റെ ജില്ലാ നേതാവിനുള്ള അസംതൃപ്തിയും ഹരിലാലിന് വിനയായി.

അടുത്തു തന്നെ ഹരിലാല്‍ പൊലീസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന ലഭിച്ചിരുന്നു. സിപിഎം ജില്ലാ നേതാവിനെ ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം വാര്‍ത്തയായത് ഹരിലാല്‍ ചോര്‍ത്തിയിട്ടാണെന്ന ആരോപണവും നില നിന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഹരിലാലിനെ കുടുക്കിയത്.

 

 

Related posts