കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എംഎല്‍എ;പറ്റില്ലെന്ന് വനിതാ ഡെപ്യൂട്ടി കളക്ടര്‍; പിന്നെ നാട്ടുകാര്‍ കണ്ടത് സിപിഎം എംഎല്‍എ ഹരീന്ദ്രന്റെ തെറിയഭിഷേകം…

തിരുവനന്തപുരം: മരായമുട്ടത്തെ ക്വാറി അപകടത്തിനു പിന്നില്‍ സിപിഎം നേതാവാണെന്ന ആരോപണം ഉയര്‍ന്നതോടെ മാളത്തില്‍ ഒളിച്ചിരുന്ന പലര്‍ക്കും പുറത്തു ചാടേണ്ടി വന്നു. അങ്ങനെയാണ് സ്ഥലം എംഎല്‍എ സ്ഥലത്തെത്തുന്നത്. പിന്നെനാട്ടുകാര്‍ കണ്ടത് എംഎല്‍എയുടെ വക പൂരപ്പാട്ടാണ്.

മാരായമുട്ടത്ത് വനിതാ ഉദ്യോഗസ്ഥയ്ക്കു നേരെ സിപിഎം എംഎല്‍എ നടത്തിയ അസഭ്യവര്‍ഷം വൈറലാവുകയാണ്.

ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയയാണ് പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്റെ തെറി പറച്ചിലിന് ഇരയായത്. എന്നെ നിനക്ക് അറിയില്ല , നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് എന്നൊക്കെ ചോദിച്ചായിരുന്നു എം എല്‍ എയുടെ അസഭ്യവര്‍ഷം. മാരായമുട്ടത്ത് ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടയിലായിരുന്നു എംഎല്‍എ ഡെപ്യൂട്ടി കളക്ടറോട് കയര്‍ത്തത് . കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ കളക്ടറുടെ മീറ്റിംഗില്‍ തീരുമാനിച്ചതേ തനിക്ക് പറയാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥ നിലപാടെടുത്തു.കളക്ടറുടെ മീറ്റിംഗില്‍ ഒരു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാനാണ് തീരുമാനിച്ചതെന്ന് എസ് ജെ വിജയ പറഞ്ഞു .

എന്നാല്‍ എംഎല്‍എ തന്നോട് വളരെ മോശമായി തന്നോട് പെരുമാറുകയായിരുന്നെന്നും അതില്‍ തനിക്ക് ദുഃഖമുണ്ടെന്നും വിജയ പറഞ്ഞു. മാരായമുട്ടം പാറമട ദുരന്തം സ്വാഭാവികമായുണ്ടായതല്ലെന്നും വരുത്തിവച്ചതാണെന്നും അതുകൊണ്ട് തന്നെ ദുരന്ത ദുരിതാശ്വാസത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു . എംഎല്‍എയുടെ അസഭ്യവര്‍ഷം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായില്ലെന്നും അവര്‍ പ്രതികരിച്ചു. പാറശാല എംഎല്‍എയായ ഹരീന്ദ്രന്‍ ദീര്‍ഘകാലം നെയ്യാറ്റിന്‍കര സി.പി.എം ഏര്യാ കമ്മറ്റി സെക്രട്ടറിയുമായിരുന്നു. സംഭവത്തിന്റെ പിന്നിലുള്ള ശക്തികളെക്കുറിച്ച് ഹരീന്ദ്രന് അറിയാമെന്ന നിലപാടിലാണ് ചില പ്രാദേശിക നേതാക്കള്‍.

ഉന്നത സിപിഎം നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയാണ് പാറമട പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. പഞ്ചായത്തിന്റെ ലൈസന്‍സ് പോലുമില്ലാത്ത ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ എംഎല്‍എ ഒരു നടപടിയും സ്വീകരിച്ചില്ലയെന്നാണ് ആരോപണം. ക്വാറിയില്‍ പണിനടക്കുന്നതിനിടെ പാറയടരുകള്‍ ഇടിഞ്ഞുവീണ് എക്‌സ്‌കവേറ്റര്‍ െ്രെഡവര്‍ ഉള്‍പ്പെടെ രണ്ടുപേരാണ് മരിച്ചത്. തമിഴ്‌നാട് സേലം ധര്‍മപുരി കാമരാജ്‌പേട്ടൈ തങ്കന്‍കാട് 4/55 ല്‍ തങ്കരാജിന്റെ മകന്‍ സതീഷ്‌കുമാര്‍ (29), മരായമുട്ടം മാലകുളങ്ങര ചീനിവിള റോഡരികത്ത് പുത്തന്‍വീട്ടില്‍ യേശുദാസ്ഫകമലം ദമ്പതികളുടെ മകന്‍ ബിനുകുമാര്‍ (23) എന്നിവരാണ് മരിച്ചത്.

ഒരാഴ്ച മുമ്പ് 160 മീറ്റര്‍ ഉയരത്തില്‍ പാറ പൊട്ടിച്ചിരുന്നു. കല്ലിന്റെ ഒരു ഭാഗം വീണെങ്കിലും കുറച്ചഭാഗം ഇളകിയിരുന്നു. നിലത്തുകിടന്ന പാറക്കല്ലുകള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് ഉയരമുള്ള ക്വാറിയുടെ മുകളില്‍നിന്ന് അപകടാവസ്ഥയിലായ പാറക്കല്ല് അടര്‍ന്ന് എക്‌സ്‌കവേറ്ററിന്റെ മുകളിലും ക്വാറിയില്‍ ജോലി ചെയ്തിരുന്നവരുടെ ശരീരത്തിലും വീണത്. മുപ്പതിലേറെ പേര്‍ ജോലി ചെയ്തിരുന്ന ക്വാറിയില്‍നിന്ന് പാറ വീഴുന്നത് കണ്ട പലരും ഓടി മാറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. സംഭവം ഏറ്റവുമധികം ക്ഷീണമായത് സിപിഎമ്മിനാണ്. എംഎല്‍എയുടെ തെറിവിളി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.

 

Related posts