നിരപരാധിയായ യുവാവിന്റെ നട്ടെല്ലൊടിച്ച് പോലീസ് ! വാഹനമോഷ്ടാവായി ചിത്രീകരിച്ചു മൂന്നാംമുറ പ്രയോഗിച്ചു; ഉരുട്ടലും ഗരുഡന്‍ തൂക്കമുള്‍പ്പെടെയുള്ള ക്രൂരതകളുടെ കഥകള്‍ കേട്ട് ഞെട്ടി ജനങ്ങള്‍…

കസ്റ്റഡിമരണങ്ങളില്‍ നിന്ന് പോലീസ് പാഠം ഉള്‍ക്കൊള്ളുമെന്നു കരുതിയിരുന്നവരെയെല്ലാം വിഡ്ഢികളായി. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ യുവാവിന്റെ മേലാണ് പോലീസ് ഇത്തവണ കൈത്തരിപ്പ് തീര്‍ത്തത്. യുവാവിനെ വാഹനമോഷ്ടാവായി ചിത്രീകരിച്ച ശേഷം
ഷര്‍ട്ട് ധരിക്കാന്‍ പോലും അനുവദിക്കാതെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്‍മുന്നില്‍വച്ചു ക്രൂരമായി മര്‍ദിച്ച ശേഷം വിലങ്ങണിയിച്ച് ജീപ്പില്‍ കയറ്റിയാണ് പോലീസ് കൃത്യനിര്‍വഹണം നടത്തിയത്.

പിന്നീട് ഇയാളെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. അവിടെവച്ചാണ് ഗരുഡന്‍തൂക്കം, ഉരുട്ടല്‍ തുടങ്ങി മര്‍ദനമുറകള്‍ ഒന്നൊന്നായി പുറത്തെടുത്ത് ഇയാളുടെ നട്ടെല്ലൊടിച്ചത്. നട്ടെല്ലില്‍ പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവുമായി രൂപസാദൃശ്യമുണ്ടെങ്കിലും ആളുമാറിയെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. നെടുമങ്ങാട് പൂവത്തൂര്‍ വിജയവിലാസം വീട്ടില്‍ ബാബുവിന്റെ മകന്‍ സജിത് ബാബു(23)വാണ് പോലീസിന്റെ ഒടുങ്ങാത്ത ക്രൂരതയ്ക്ക് ഇരയായത്.

കസ്റ്റഡിമരണങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന താക്കീതുകള്‍ കടലാസിലൊതുങ്ങുന്നതാണു പോലീസിന്റെ ധൈര്യം. വ്യാഴാഴ്ച രാവിലെ പൂവത്തൂരിലെ വീട്ടില്‍നിന്നാണു സി.ഐയുടെ നേതൃത്വത്തിലെത്തിയ മൂന്നംഗസംഘം സജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഷര്‍ട്ട് ധരിക്കാന്‍ പോലും അനുവദിക്കാതെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്‍മുന്നില്‍വച്ചു ക്രൂരമായി മര്‍ദിച്ച ശേഷം വിലങ്ങണിയിച്ച് ജീപ്പില്‍ കയറ്റി. വാഹനമോഷ്ടാവാണെന്നു പറഞ്ഞായിരുന്നു മര്‍ദനം.

കഴിഞ്ഞ പതിനഞ്ചിന് ഉഴമലയ്ക്കലില്‍ നിന്ന് മോഷണം പോയ ബൈക്കിന്റെ പേരിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. മോഷ്ടാവ് ബൈക്കുമായി പോകുന്നതിന്റെയും ഹോട്ടലിനു മുന്നില്‍വന്ന് മുഖം കഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ ഒരു കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ബൈക്ക് പിറ്റേന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ടാണ് പോലീസിന്റെ അന്വേഷണം സജിത് ബാബുവിലെത്തിയത്. ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായിട്ടും സജിത് കുറ്റം സമ്മതിച്ചില്ല. വാഹനപരിശോധനയ്ക്കിടയില്‍ പിടികൂടിയ മോഷ്ടാവെന്ന നിലയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താണ് ഇന്നലെ രാവിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. എഫ്.ഐ.ആറിലെ പിഴവുകള്‍ കണ്ടെത്തിയ മജിസ്ട്രേറ്റ് മൊഴിയെടുത്തതോടെ പോലീസിന്റെ കള്ളക്കളി പുറത്തായി. ഉടനടി ജാമ്യം അനുവദിച്ചു. ആരോഗ്യനിലയില്‍ മജിസ്ട്രേറ്റ് ആശങ്ക പ്രകടിപ്പിച്ചതായി സജിത് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

സ്റ്റേഷനില്‍ കെട്ടിത്തൂക്കിയെന്നും വിലങ്ങിനിടയിലൂടെ ലാത്തി കയറ്റി കറക്കിയെന്നും സജിത് ബാബു പറഞ്ഞു. ബെഞ്ചില്‍ കിടത്തി ഉരുട്ടി. സി.ഐയും രണ്ടു പോലീസുകാരും ചേര്‍ന്ന് ഉള്ളംകാലില്‍ ലാത്തികൊണ്ടു തുടരെ മര്‍ദിച്ചു. ആദ്യം നെടുമങ്ങാട് താലൂക്കാശുപത്രിയിലും പിന്നീടു ജനറലാശുപത്രിയിലും പ്രവേശിപ്പിച്ച സജിത് ബാബുവിനെ നട്ടെല്ലിലെ പൊട്ടല്‍ കണ്ടെത്തിയതോടെയാണു മെഡി. കോളജിലെത്തിച്ചത്. നെടുമങ്ങാട് സി.ഐക്കും രണ്ടു പോലീസുകാര്‍ക്കുമെതിരേ സജിത് ബാബുവിന്റെ പിതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി.

Related posts