കളമശേരി: നഗരസഭയിലെ നൂറോളം കപ്പുകളും സോസറുകളും ആറ് മാസത്തിനുള്ളിൽ അപ്രത്യക്ഷമായതായി ആക്ഷേപം. കളമശേരി നഗരസഭയിൽ കൗൺസിൽ യോഗത്തിലും മറ്റും ചായ വിതരണത്തിനായി ഉപയോഗിച്ചിരുന്ന പോർസലിൻ കപ്പുകളും സോസറുകളുമാണ് കാണാതായത്.
കുറച്ച് മാസങ്ങളായി ഇവയുടെ എണ്ണം കുറഞ്ഞു വന്നെങ്കിലും ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഏപ്രിൽ മാസം അവസാനിച്ചതോടെ കപ്പുകളിൽ ഏതാനും എണ്ണം മാത്രമേ ബാക്കി വന്നുള്ളൂ. ഇതിനെ തുടർന്ന് സ്റ്റീൽ ഗ്ലാസുകളിലാണ് ചായ വിതരണം ചെയ്യുന്നത്. ചെറിയ ഗ്ലാസുകൾ ആയതിനാൽ ഇവയും എപ്പോൾ വേണമെങ്കിലും മോഷണം പോകാവുന്ന സ്ഥിതിയിലാണ്.
എന്നാൽ കപ്പുകൾ എങ്ങനെ നഷ്ടപ്പെട്ടതെന്ന് അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. ശുചീകരണ തൊഴിലാളികളാണെന്ന് നഗരസഭാ ജീവനക്കാരും ജീവനക്കാരാണെന്ന് താത്ക്കാലിക ജീവനക്കാരായ ശുചീകരണ തൊഴിലാളികളും പരസ്പരം ആരോപിക്കുന്നുണ്ട്.ഇത്രയെണ്ണം ഒറ്റയടിക്ക് കൊണ്ടുപോകാനാകാത്തതിനാൽ ദിവസവും ഒന്നോ രണ്ടോ വീതം മാറ്റിയതായതാണ് സൂചന.
നഗരസഭയിൽ വരുന്ന അതിഥികൾക്ക് സ്റ്റീൽ ഗ്ലാസിൽ കൊടുക്കുന്നത് അഭംഗിയാണെന്നും അവ മാറ്റണമെന്നും കൗൺസിലർമാർ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. അതിനിടയിൽ കഴിഞ്ഞ ദിവസം മുതൽ നഗരസഭ ഓഫീസിൻെറ പ്രധാന മേഖലകളിൽ നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമായി.
ഇവയുടെ ദൃശ്യങ്ങൾ നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി എന്നിവരുടെ മേശപ്പുറത്തുള്ള ടിവിയിൽ കാണാനാകും. ഇവ റിക്കാർഡ് ചെയ്യപ്പെടുന്നുമുണ്ട്.