ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ ജാതീയമായ പ്രചരണങ്ങളുമായി ഒരുകൂട്ടര്‍, ദീപനിശാന്ത് തുറന്നുവിട്ട ജാതീയ അധിക്ഷേപം ഏറ്റുപിടിച്ച് സൈബര്‍ സംഘങ്ങള്‍, ദീപയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ദളിത് കുട്ടായ്മകള്‍

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെ ജാതീയമായി അപമാനിച്ച ദീപനിശാന്തിനെതിരേ പ്രതിഷേധം അണപൊട്ടുന്നു. രമ്യയ്‌ക്കെതിരായ ജാതീയമായ ആക്ഷേപങ്ങള്‍ ദീപയുടെ സോഷ്യല്‍മീഡിയയിലെ അനുയായികള്‍ കൂടി ഏറ്റെടുത്ത് സൈബര്‍ ലോകത്ത് വലിയ പ്രചാരണമാണ് നടത്തുന്നത്.

ദീപയ്‌ക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കിയിരുന്നു. ഇതിനുപിന്നാലെ ദീപയ്‌ക്കെതിരേ ദളിത് സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. ദളിതരെ അപമാനിച്ച ദീപ മാപ്പുപറയണമെന്നാണ് സംഘടനകളുടെ ആവശ്യം. ദീപ മാപ്പുപറഞ്ഞില്ലെങ്കില്‍ വീട്ടിലേക്ക് മാര്‍ച്ചു ചെയ്യുമെന്നുമെന്നും ഭാരവാഹികള്‍ പറയുന്നു.

രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ദീപ നിശാന്തിന്റെ അച്ഛന്‍ തികഞ്ഞ കോണ്‍ഗ്രസുകാരനാണ്.

പാട്ടുപാടി വോട്ട് പിടിക്കാന്‍ ഇത് ഐഡിയാ സ്റ്റാര്‍ സിംഗറോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്. പിന്നാലെ പോസ്റ്റിന് താഴെ യു.ഡി.എഫ് പ്രവര്‍ത്തരുടെ മറുപടി-

‘ടീച്ചറുടെ മനസ് ഒന്ന് ചുരണ്ടിയാല്‍ സവര്‍ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം.. വിമര്‍ശിക്കാന്‍ നാവ് മാത്രം പോര, അതിനുള്ള അര്‍ഹതയും വേണം.. ഈ യുക്തി വെച്ച് പൊന്നാനിയില്‍ ഒരു കാന്‍ഡിഡേറ്റുണ്ടല്ലോ നമ്മുടെ പശ്ചിമഘട്ടത്തിലെ മഴ മേഘങ്ങളെ ജപ്പാനില്‍ കൊണ്ടുപോയി മഴ പെയ്യിപ്പിക്കുന്ന വിദ്വാന്‍, ആയാള്‍ ഏത് ഗണത്തില്‍ പെടും?’ ഇങ്ങനെ പോകുന്ന കമന്റുകള്‍..

പ്രവര്‍ത്തകര്‍ മാത്രമല്ല യു.ഡി.എഫ് നേതാക്കളും ദീപക്കെതിരെ രംഗത്തെത്തി. പേരാമംഗലത്തെ എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെയായിരുന്നില്ല എന്ന് പരിഹസിച്ച് അനില്‍ അക്കര. പ്രമുഖ നടനും അമ്മ പ്രസിഡന്റുമായിരുന്ന വ്യക്തി സ്ഥാനാര്‍ഥിയായാല്‍ ബലേ ഭേഷ് എന്ന് പറയുന്ന കാഴ്ചപ്പാടിന്റെ പ്രശ്‌നമാണിതെന്ന് ശബരീനാഥന്‍. ഒടുവില്‍ മറ്റുള്ളവര്‍ പറയുന്നത് തന്റെ ആശയ പോരാട്ടങ്ങളെ ബാധിക്കില്ല എന്ന പ്രതികരണവുമായി രമ്യാ ഹരിദാസും രംഗത്തെത്തി.

സോഷ്യല്‍ മീഡിയ ആഘോഷിച്ച് മടുത്ത കവിതാ മോഷണ വിവാദം ചിലര്‍ കുത്തിപ്പൊക്കി. ‘ഒന്ന് രണ്ട് ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം, രണ്ട് നാല് ചിരട്ട കുടിച്ചെന്നാല്‍ അച്ഛനാരെടാ, ഞാനെടാ, മോനെടാ എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്‍ സുലാന്‍’- ഇതും പറഞ്ഞ് പോസ്റ്റ് അവസാനിപ്പിച്ച ദീപാ നിശാന്ത് ഒടുവില്‍ കമന്റ് ബോക്‌സ് തന്നെ പൂട്ടി.

Related posts