കോഴിക്കോട്: അണക്കെട്ടുകള്‍ തുറന്നാലുടന്‍ പ്രളയമുണ്ടാകുമെന്നു കരുതരുതെന്നു റവന്യുമന്ത്രി കെ. രാജന്. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നു വെള്ളം തുറന്നുവിടുന്നത്.
പടിപടിയായാണ് ഇതു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്.
മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തേ അറിയിക്കണമെന്നും തമിഴ്നാട് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.
1000 ക്യു സെക്സിനു മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കൂവെന്നു തമിഴ്നാട് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2018-ലെ അനുഭവം ഇനി ഉണ്ടാകില്ല.
കാലാവസ്ഥാ പ്രവചനം അനുസരിച്ച് കേരളം ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വ്യാജ പ്രചാരണത്തിനു കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.