കൊച്ചി: തെരഞ്ഞെടുപ്പിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല. എറണാകുളം ഡിസിസിയില്‍ പത്രസമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാരുടെയും കൂടാതെ സ്ത്രീസുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്ത ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ 35 വയസിന് മുകളില്‍ പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളഉടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി നല്കിയ കത്ത് പ്രകാരം ചോര്‍ത്തിയെടുത്തത്.
ഇതിനു തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ഈമാസം 10ന് പുറപ്പെടുവിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു.
പാവപ്പെട്ട സ്ത്രീകളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിവിവരങ്ങൾ യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സിക്ക് കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് മുഖ്യമന്ത്രി ഉപയോഗിച്ചിരിക്കുകയാണ്. ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ എത്രമാത്രം ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
