കോട്ടയം: രാഷ്ട്രത്തിനും സമൂഹത്തിനും കഴിഞ്ഞ 140 വർഷമായി ദീപിക നൽകുന്ന സേവനം നിസ്തുലമാണെന്ന് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണൻ. ദീപകയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ടപതി.
സത്യത്തിന്റെയും ധർമത്തിന്റെയും പാതയിലൂടെയുള്ള പത്ര പ്രവർത്തനമാണ് ദീപികയുടെ പ്രത്യേകതയെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമുദായിക സൗഹാർദത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ദീപിക തുടക്കം മുതൽ സംഭാവന നൽകി. മാതൃകാപരമായ പത്രപ്രവർത്തനം ഇനിയുമേറെ നൂറ്റാണ്ടുകൾ തുടരാൻ ദീപികയ്ക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ദീപികയുടെ മാധ്യമപ്രവർത്തനം സമൂഹത്തിനു ചാലക ശക്തിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ദീപിക ഉയത്തുന്ന സാമൂഹ്യവിഷയങ്ങൾ പ്രത്യേകിച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിച്ചവർക്കുള്ള ദീപിക എക്സലൻസ് അവാർഡുകൾ ഉപരാഷ്ട്രപതി സമ്മാനിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് സ്വാഗതം ആശംസിച്ചു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
